തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയ്ക്ക് അനന്തപുരിയിൽ കോടിയേറ്റം. ഇനിയുള്ള അഞ്ചുനാളുകൾ തിരുവനന്തപുരം കലയുടെ പൂര നഗരിയാവും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്ത് രൂപങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ സംബന്ധിച്ച് വലിയ നഷ്ടം സംഭവിച്ച വര്‍ഷമാണ് കടന്നുപോയിരിക്കുന്നത്. എംടി വാസുദേവന്‍ നായര്‍ വിടവാങ്ങിയ വര്‍ഷമാണ് കടന്നുപോയത്. എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനമുണ്ടാകുന്ന വേദിയാണ് സ്‌കൂള്‍ കലോത്സവം. കേരളത്തെ ആകെ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. അതിന്റെ സാഹചര്യത്തില്‍ അവിടുത്തെ കുട്ടികള്‍ക്ക് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വര നടപടികളിലുടെ അവരെ നമുക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ആ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ് ആ നിലയ്ക്ക് കലാപ്രകടനം എന്നതിലുപരി അതിജീവനനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദി.
വലിയ ഒരു പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാവുകയാണ് കലോത്സവത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിയും. കലോത്സവവേദികളില്‍ മാറ്റുരച്ച നിരവധി പ്രതിഭകളില്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പിന്നിട് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത് പാരമ്പര്യം ഉള്‍ക്കൊണ്ടുവേണം ഈ കലോ്ത്സവങ്ങളില്‍ പങ്കെടുക്കാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ ഒന്നടങ്കം മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് നിങ്ങള്‍ ഓരോരുത്തരും. ആ ബോധ്യത്തോടെയുള്ള ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തെക്കാള്‍ വലിയ നേട്ടം. ആതിരിച്ചറിവോടെ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്നും അദ്ദേഹം.
മനുഷ്യരാശിക്ക് നഷ്ടമാകുന്ന നന്മ കലയിലൂടെ വീണ്ടെടുക്കാനാകും. വിദ്യാഭ്യസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ വ്യക്തികളുടെ ക്രിയാത്മകത വര്‍ധിപ്പിക്കാന്‍ സാധിക്കും. ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കാന്‍ സാധിക്കും. തളരാതെ അതീജിവിക്കാന്‍ വേണ്ട മനോബലം കൂടി കലാരംഗത്തേക്ക് കടക്കുന്നവര്‍ ആര്‍ജിക്കേണ്ടതുണ്ട്. കലോത്സവ വേദികള്‍ കിടമത്സരങ്ങളുടെയും തര്‍ക്കങ്ങളുടെ വേദിയാകാറുണ്ട്. അത് ഉണ്ടാവാതിരിക്കാന്‍ കലാപരമായ കഴിവുകളുടെ പ്രകാശനത്തിന് കൈവരുന്ന അവസരമായി ഇതിനെ കാണാന്‍ എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply