തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ 9 മണിയ്ക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന പരിപാടിയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ജനുവരി നാലിന് ആരംഭിക്കുന്ന കലോത്സവം ജനുവരി എട്ടിന് അവസാനിക്കും.
തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 15000ത്തിലധികം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കാനായെത്തുന്നത്. പ്രധാന വേദിയായി സെൻട്രൽ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. 30 ഗ്രീൻ റൂം, 40 ഓളം ശുചിമുറികൾ, ഫിൽറ്റർ ചെയ്ത ശുദ്ധജലം ലഭിക്കുന്ന പൈപ്പ് കണക്ഷനുകൾ അടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുള്ള തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ആണ് പ്രധാന വേദിയാകുന്നത്.
കലോത്സവത്തിൽ വിവിധ വേദികൾ, രജിസ്‌ട്രേഷൻ കേന്ദ്രം, വാഹനപാർക്കിങ്, ഭക്ഷണശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താൻ ഗൂഗിൾ സഹായത്തോടെ ട്രാൻസ്‌പോർട്ട് കമ്മിറ്റി തയ്യാറാക്കിയ ക്യൂ ആർ കോഡുകൾ ഇത്തവണ ലഭ്യമാണ്. മൊബൈൽ ഫോണിലൂടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ലൊക്കേഷൻ കൃത്യമായി മനസിലാക്കാൻ സാധിക്കും.

Leave a Reply