അമ്മയെ കൊലപ്പെടുത്തി അവയവങ്ങള്‍ ഭക്ഷിച്ച മകന്റെ വധശിക്ഷയ്ക്ക് സ്‌റ്റേ

ന്യൂഡല്‍ഹി: അമ്മയെ കൊലപ്പെടുത്തി അവയവങ്ങള്‍ ഭക്ഷിച്ച മകന് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മഹാരാഷ്ട്ര സ്വദേശി സുനില്‍ കുച്‌കോരാവിയുടെ ശിക്ഷയാണ് സ്‌റ്റേ ചെയ്തത്. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

2017 ഓഗസ്റ്റിലാണ് പ്രതിയായ സുനില്‍ കുച്‌കോരാവി അമ്മയെ ക്രൂരമായി കൊലപ്പെടുത്തി അയവയങ്ങള്‍ ഭക്ഷിച്ചത്. സമീപവാസിയായ കുട്ടിയാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയെയും സമീപം സുനിലിനെയും കാണുന്നത്. തുടര്‍ന്ന് സമീപവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകായയിരുന്നു.

കടുത്ത മദ്യപനായിരുന്നു സുനില്‍ കുച്‌കോരാവി. ഇയാളുടെ മദ്യപാനവും പീഡനവും സഹിക്കാനാകാതെ ഭാര്യ നാലു കുട്ടികളെയും കൊണ്ട് വീടുവിട്ടു പോകുകയായിരുന്നു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അമ്മയ്ക്ക് 4000 രൂപ പെന്‍ഷന്‍ ലഭിച്ചിരുന്നു. മദ്യപിക്കുനന്തിന് പണത്തിനായി ഇയാള്‍ അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.


കേസില്‍ 2021 ജൂലൈയില്‍ കോലാപൂര്‍ സെഷന്‍സ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് പറഞ്ഞാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. ബോംബെ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. പൂച്ചയുടേയും പന്നിയുടേയും മാംസം കഴിക്കുന്നത് ശീലമാണെന്നായിരുന്നു പ്രതി അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സ്വന്തം അമ്മയെ കൊലപ്പെടുത്തുക മാത്രമല്ല, തലച്ചോര്‍, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങള്‍ പാചകം ചെയ്ത് കഴിക്കുകയും ചെയ്തിരിക്കുന്നു. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്.

നരഭോജി സ്വഭാവമുള്ള പ്രതി സുനില്‍ കുച്‌കോരാവിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു നല്‍കുന്നത്, സഹ തടവുകാര്‍ക്ക് മാത്രമല്ല ഭാവിയില്‍ സമൂഹത്തിനും ദോഷകരമാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. മാത്മല്ല, കുറ്റകൃത്യത്തില്‍ ഇയാള്‍ ഒരു തരത്തിലുള്ള പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ല. ഇയാള്‍ക്ക് ശിക്ഷയിളവ് നല്‍കുന്നത് സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ഇത്തരം കുറ്റകൃത്യം ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് തുല്യമാണെന്നും ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.