പാലക്കാട്: നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ വിയൂർ സെൻട്രൽ ജയലിലേക്കു മാറ്റി. ആലത്തൂർ സബ്ജയിലിൽ നിന്നു വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയിൽ മാറ്റം. കൂടെ കഴിയാൻ സഹ തടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് ജയിൽ അധികൃതർ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറ്റാൻ അപേക്ഷ നൽകിയത്.
അപേക്ഷ ആലത്തൂർ കോടതി അംഗീകരിച്ചു.
ഇന്ന് എട്ട് മണിയോടെ അതീവ സുരക്ഷയിലാണ് ജയിൽ മാറ്റിയത്. പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിൻറെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിൻറെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാൾ വാങ്ങിയിരുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. വീട്ടിൽ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തി. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

Leave a Reply