പത്തനംതിട്ട: സഹപ്രവര്‍ത്തകരോട് ഒരിക്കലും സൗഹാര്‍ദ്ദപരമായി പെരുമാറാത്ത അരുൺ കെ വിജയനോട് നവീന്‍ബാബു ഒന്നും തുറന്നു പറയില്ലെന്ന് മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. കലക്ടര്‍ പറയുന്നത് വെറും നുണയാണ്.
സഹപ്രവര്‍ത്തകരോട് ഒരിക്കലും ഫ്രണ്ട്‌ലിയായി പെരുമാറാത്തയാളാണ് കലക്ടര്‍. കലക്ടറുമായി നവീന്‍ബാബുവിന് ഒരു ആത്മബന്ധവുമില്ല. അദ്ദേഹത്തോട് എല്ലാം തുറന്നുപറഞ്ഞു എന്നു പറയുന്നത് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നതല്ല. കലക്ടറോട് ഒരു കാര്യവും തുറന്നു പറയില്ലെന്ന് ഉറപ്പാണ്. കണ്ണൂര്‍ കലക്ടറേറ്റിലെ ആരും ഇതു വിശ്വസിക്കാന്‍ സാധ്യതയില്ല. കലക്ടറോട് തുറന്നു പറയാന്‍ സാധ്യതയില്ല. അതു തീര്‍ച്ചയാണ്. മഞ്ജുഷ പറഞ്ഞു.
കേസില്‍ നിയമപരമായി എല്ലാ സാധ്യതയും തേടും. ഈ വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് മഞ്ജുഷ പറഞ്ഞു. നവീന്‍ബാബുവിന്റെ സംസ്‌കാരചടങ്ങിലേക്ക് കലക്ടര്‍ വരേണ്ടതില്ലെന്ന് തീരുമാനിച്ചത് താനാണെന്നും മഞ്ജുഷ വ്യക്തമാക്കി. കലക്ടറുമായി ആദ്യം മുതലേ സുഖകരമല്ലാത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്നും മാറാന്‍ നവീന്‍ബാബു ആഗ്രഹിച്ചുവെന്നും കുടുബം സൂചിപ്പിച്ചു.
മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതി അടക്കം ആരാണ് ഉണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാന്‍ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രശാന്തനും ദിവ്യയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. കൈക്കൂലി നല്‍കിയെന്നു പറഞ്ഞ പ്രശാന്തനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകള്‍ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും നവീന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Leave a Reply