വയനാട് ദുരന്തം: സഹായം നൽകാൻ കേന്ദ്രം മടിക്കുന്നതെന്തെന്ന് ഹൈക്കോടതി

വയനാട് ദുരന്തം: സഹായം നൽകാൻ കേന്ദ്രം മടിക്കുന്നതെന്തെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്തത്തിൽ കേരളത്തിനുവേണ്ടി ഒരു രൂപ പോലും നൽകാൻ കേന്ദ്രം മടിക്കുന്നതെന്തെന്ന് ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് ശ്യാം കുമാർ വി എം എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ഉരുൾപൊട്ടൽ ബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടു. ഈ വിഷയം കോടതി അടുത്തയാഴ്ച പരിഗണിക്കും. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കേന്ദ്രസഹായത്തെ ബാധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാര്‍ത്തയില്‍ മാധ്യമങ്ങളെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേകമായ ശ്രദ്ധവേണമെന്ന് കോടതി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published.