മലപ്പുറം: നിയമസഭയിൽ തറയിൽ ഇരുന്നാലും പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി. അൻവർ എംഎൽഎ.
മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും പരസ്യ പോരിനിറങ്ങിയ പി.വി. അന്‍വര്‍ എംഎല്‍എയുടെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു.
സിപിഐഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്.
താൻ പ്രതിപക്ഷത്തിന്റെ ഭാഗമല്ലെന്നും തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
പി വി അൻവർ ഉയർത്തിയ ആരോപണ കൊടുങ്കാറ്റുകൾക്ക് ഇടയിൽ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമെങ്കിലും പി വി അൻവർ ഇന്ന് നിയമസഭയിലേക്ക് എത്തില്ല. തിങ്കളാഴ്ച മുതൽ സഭയിൽ എത്തുമെന്നാണ് പി വി അൻവറിന്റെ പ്രതികരണം.
നിയമസഭയിൽ നിലത്ത് തറയിലും ഇരിക്കാമല്ലോ. നല്ല കാർപ്പറ്റാണ്. തോർത്തുമുണ്ട് കൊണ്ട് പോയാൽ മതി. തറയിൽ ഇരിക്കാനും തയ്യാറാണ്. ഞങ്ങളെ വോട്ടുവാങ്ങി ജയിച്ചു എന്നാണ് പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ സ്ഥിതിക്ക് കസേരയിൽ ഇരിക്കാൻ എനിക്ക് യോഗ്യത ഉണ്ടാകില്ല. കുറച്ച് വോട്ട് എന്റെയും ഉണ്ടല്ലോ. എന്റെ വോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ തറയിൽ മുണ്ടുവിരിച്ച് ഇരിക്കാനുള്ള യോഗ്യതയല്ലേ എനിക്കുള്ളൂ. അങ്ങനെ ഇരുന്നുകൊള്ളാം എന്നും അദ്ദേഹം.
നിയമസഭയിൽ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും വേറെ സീറ്റ് വേണമെന്ന് സ്പീക്കർക്ക് കത്തു കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply