നാശനഷ്ടങ്ങൾ: നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കണം

ചാലക്കുടി: നിയോജകമണ്ഡലം  പരിധിയിൽ കഴിഞ്ഞ  ദിവസങ്ങളിലുണ്ടായ  കനത്ത  മഴയും  വെള്ളം  കയറുകയും മൂലമുണ്ടായ കൃഷിനാശം, വീടുകൾക്കും  റോഡുകൾക്കുമുണ്ടായ  നഷ്ടങ്ങൾ  സംബന്ധിച്ച്  കൃത്യമായ  വിവരങ്ങൾ  ശേഖരിച്ച്  സർക്കാരിനെ  അറിയിക്കുവാനും  നഷ്ടപരിഹാരം  ലഭിയ്ക്കുന്നതിനായുള്ള   നടപടികൾ ആരംഭിയ്ക്കുവാനും  സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  ഉദ്യോഗസ്ഥർക്ക്  നിർദേശം  നൽകി.

ചാലക്കുടി  താലൂക്ക്  ഓഫീസിൽ  ചേർന്ന റവന്യൂ , എൽ  എസ്  ജി ഡി   എഞ്ചിനിയറിങ്ങ്  വിഭാഗം , കൃഷി   എന്നീ  വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് എം എൽ  എ  ഇക്കാര്യം  അറിയിച്ചത്.

താലൂക്ക്  പരിധിയിൽ  മഴക്കെടുതിയിൽ  വെള്ളം  കയറിയിറങ്ങിയ  വീടുകളിലെ അണുനശീകരണം ഉൾപ്പടെ  പൂർത്തിയാക്കി  ആളുകൾ  തിരികെ  വീട്ടിലേയ്ക്ക്  മടങ്ങിയെത്തിയതായും , ദുരിതാശ്വാസ  ക്യാമ്പുകളുടെ  പ്രവർത്തനം നിലവിൽ  അവസാനിപ്പിച്ചതായും   തഹസിൽദാർ  അറിയിച്ചു.
മഴക്കെടുതിയിൽ  കൃഷിനാശം  സംഭവിച്ച കർഷകർ  കൃഷി നാശം  സംഭവിച്ച്  പത്ത്  ദിവസത്തിനകം നഷ്ടപരിഹാരത്തിനുള്ള  അപേക്ഷനൽകണമെന്നും   അപേക്ഷകൾ  ലഭിയ്ക്കുന്ന  മുറയ്ക്ക്  സ്ഥലപരിശോധന പൂർത്തിയാക്കുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ  അറിയിച്ചു. 

നാശം നേരിട്ട്  വരുന്ന  വീടുകൾ റോഡുകൾ  മറ്റു  നിർമ്മിതികൾ  എന്നിവയുടെ  റിപ്പോർട്ട് പൂർത്തിയായി  വരുന്നതായി  ചാലക്കുടി  ബ്ലോക്ക്  പഞ്ചായത്ത്  അസിസ്റ്റന്റ്  എക്സിക്യൂട്ടീവ്  എഞ്ചിനിയർ യോഗത്തിൽ  അറിയിച്ചു.

തഹസിൽദാർ   അബ്ദുൽ  മജീദ്   സി എം ,  എൽ എസ്  ജി ഡി   അസിസ്റ്റന്റ്  എക്സിക്യൂട്ടീവ്  എഞ്ചിനിയർ  പ്രതീഷ് , കൃഷി  അസിസ്റ്റന്റ്  ഡയറക്ടർ  ഇൻ  ചാർജ്  രാഹുൽ ,നിയോജകമണ്ഡലത്തിലെ  വില്ലേജ്  ഓഫീസർമാർ, കൃഷി  ഓഫീസർമാർ  തുടങ്ങിയവർ   യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.