ദ്രവമാലിന്യ സംസ്കരണത്തിലും മുന്നേറാൻ തൃശൂരിലെ നഗരസഭകൾ

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള നഗരസഭ ഉദ്യോഗസ്ഥർക്കുള്ള ദ്വിദിന ശില്പശാല തൃശൂർ കിലയിൽ സമാപിച്ചു. ഖരമാലിന്യ സംസ്കരണ രംഗത്ത് വിവിധ മാതൃകകൾ സംസ്ഥാനത്ത് അവതരിപ്പിച്ച തൃശൂരിലെ നഗരസഭകൾ ദ്രവമാലിന്യ രംഗത്തും വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ശില്പശാലയിൽ ചർച്ച നടത്തി. രണ്ടാം ദിനത്തിൽ ഹരിതമിത്രം പദ്ധതിയെ കുറിച്ച് അസി. ഡയറക്ടർ ആൻസൺ ജോസഫ്, 2024-25 വർഷത്തെ ലക്ഷ്യങ്ങളെ കുറിച്ച് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌, വിവിധ ഫണ്ടുകളെ കുറിച്ച് ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, കെ എസ് ഡബ്ലൂ എം പി ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ അരുൺ വിൻസെന്റ്, പദ്ധതി ചിലവ് സംബന്ധിച്ച് കോർഡിനേറ്റർ കെ. ബി ബാബുകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്ന് എട്ട് നഗരസഭകളുടെ ഗ്രൂപ്പ് ചർച്ചകൾ നടന്നു. മാലിന്യ സംസ്കരണത്തിൽ ഭാവിയിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും ദ്രവമാലിന്യ സംസ്കരണ രംഗത്ത് മികച്ച മാതൃകകൾ കൊണ്ടുവരുന്നതും ചർച്ച ചെയ്തു.

ശുചിത്വ മിഷന്റെ ക്ലീൻ ടോയ്‌ലറ്റ്സ് ക്യാമ്പയിനിൽ ഉൾപ്പെടുത്തി നഗരസഭകളിലെ വിവിധ പൊതു ടോയ്ലറ്റ്കളുടെ അറ്റകുറ്റപ്പണികൾ നടത്താൻ 75 ലക്ഷം രൂപയുടെ പ്ലാൻ തയ്യാറാക്കി. ദ്രവമാലിന്യ സംസ്കരണ രംഗത്ത് എല്ലാ നഗരസഭയും എസ്.ടി.പികൾ, എഫ്.എസ്. ടി.പികൾ എന്നിവ കൊണ്ടുവന്നു ദ്രവമാലിന്യ സംസ്കരണ രംഗത്ത് വലിയൊരു മുന്നേറ്റം നടത്തും. ഇതിനായി സ്വച്ഛ് ഭാരത് മിഷന്റെ വിവിധ ഫണ്ടുകൾ പ്രയോജനപെടുത്തും. നിലവിൽ ചാലക്കുടി, കൊടുങ്ങല്ലൂർ നഗരസഭകളിൽ മൊബൈൽ എഫ്.എസ്. ടി.പിയും, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിൽ എസ്.ടി.പി സംവിധാനവുമുണ്ട്. തൃശൂർ കോർപ്പറേഷന് മാടക്കത്തറയിൽ എഫ്. എസ്.ടി.പിയുമുണ്ട്. ഇത്തരം സംവിധാനങ്ങൾ മറ്റു നഗരസഭകളിലേക്കും വ്യാപിപ്പിക്കും. കൂടാതെ സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളും നടപ്പാക്കും. പൊതുടോയ്‌ലെറ്റുകൾ, ഇപ്പോഴത്തെ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കപ്പാസിറ്റി വർധിപ്പിക്കൽ സംബന്ധിച്ച് നഗരസഭാ സെക്രട്ടറിമാർ അവതരണം നടത്തി.

സമാപനയോഗം ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം നിർവഹിച്ചു. കില ഡയറക്ടർ ജനറൽ നിസാമുദ്ധീൻ, പി.എം. ജോയിന്റ് ഡയറക്ടർ ഷഫീഖ്, കില ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ സി. ദിദിക, സ്റ്റേറ്റ് ക്യാമ്പയിൻ സെക്രട്ടറിയേറ്റ് പ്രതിനിധി സതീഷ്, കെ.എസ്.ഡബ്ല്യൂ. എം.പി സോഷ്യൽ എക്സ്പെർട്ട് ശുഭിത മേനോൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.