തിരുവനന്തപുരം: മുനമ്പം ഭൂമി വഖ്ഫ് ഭൂമിയല്ല എന്ന കേരളാ ഹൈക്കോടതി നിരീക്ഷണം ദൗര്‍ഭാഗ്യകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്. മുനമ്പം ഭൂമിയിലെ താമസക്കാരുടെ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയ ജുഡീഷ്യല്‍ കമീഷന്റെ സാധുത തേടിയുള്ള അപ്പീല്‍ ഹരജിയിൽ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണമുണ്ടായത് എന്നത് ഏറെ ഖേദകരമാണ്. മുനമ്പം ഭൂമി വഖ്ഫ് ആണോ അല്ലയോ എന്ന് പരിശോധിക്കലല്ല, വര്‍ഷങ്ങളായി തര്‍ക്കഭൂമിയില്‍ താമസിക്കുന്നവരുടെ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച വസ്തുതാന്വേഷണമാണ് ജുഡീഷ്യല്‍ കമീഷന്‍ നടത്തുന്നതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. കോടതിയാവട്ടെ ഒരു പടി കൂടി മുന്നില്‍ കടന്ന് നടത്തിയിട്ടുള്ള നിരീക്ഷണം നിയമ നടപടികൾ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയുണ്ട്. 1971 ൽ വന്ന സിവിൽ ഹരജി തീർപ്പാക്കുന്നതിനിടെ ഇത് വഖ്ഫ് ഭൂമിയാണെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചതാണ്. മൂന്നോ അതിലധികമോ ജഡ്ജിമാർ അടങ്ങിയ ബഞ്ചിനു മാത്രമേ ആ വിധി തിരുത്താനാകൂ.
കൂടാതെ, ഇത്തരത്തിലുള്ള ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിയാല്‍, നാളെ ഏതൊരു കെട്ടിടമോ നിര്‍മിതിയോ, അതില്‍ താജ്മഹലോ, ചെങ്കോട്ടയോ, നിയമസഭാ മന്ദിരമോ, അല്ലെങ്കില്‍ ഈ ഹൈക്കോടതി മന്ദിരം പോലുമോ ആകട്ടെ, ഏതെങ്കിലും ഒരു രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തായി പ്രഖ്യാപിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല എന്ന കോടതി പരാമര്‍ശം എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമാണ്. ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവരാന്‍ ഹിന്ദുത്വവാദികൾ മുന്നോട്ടുവെച്ച വാദഗതികൾക്ക് പിൻബലമേകുന്ന പരാമര്‍ശങ്ങൾ കോടതിയില്‍ നിന്നുണ്ടായത് പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണ്. മുനമ്പത്തെ വഖ്ഫ് ബോര്‍ഡ് നടപടികള്‍ ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്ന പരാമര്‍ശവും ഖേദകരമായി പോയി. എക്‌സ്ട്രാ ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യാവകാശങ്ങളെ ഹനിക്കുന്നതായി മാറുന്നുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

https://www.facebook.com/share/p/1EPNZJ27YY
https://www.instagram.com/p/DPq4wY2CdqP/?igsh=aTdkdzM2ZjB0bnBo

Leave a Reply

Your email address will not be published.