
ഹൈവേ റോബറി മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ട ഫെബിനെ കാപ്പ കേസിലേക്ക് അറസ്റ്റ് ചെയ്ത് തൃശ്ശൂർ റൂറൽ പോലീസ്, പ്രതി റിമാൻഡിൽ
രവിമേലൂർ
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേത അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒളിവിൽ കഴിയുന്നതിനിടെ പ്രതി 2024-ൽ കർണാടകയിലെ ഹുബ്ലിയിൽ നടന്ന കവർച്ചാക്കേസിൽ ഉൾപ്പെട്ട് ഒന്നര വർഷത്തോളം കർണാടകയിലെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്
കൊരട്ടി : ഹൈവേ കൊള്ളയടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കൊരട്ടി മേലൂർ നടുതുരുത്ത് സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ഫെബിനെ (27) തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. കാപ്പ നിയമപ്രകാരമുള്ള നടപടികൾ ലംഘിച്ച് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കോടതി റിമാൻഡ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
തുടർച്ചയായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്ന് ഫെബിനെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിക്കാൻ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, കോടതി നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാതെ ഒളിവിൽ പോയ ഇയാൾക്കെതിരെ 2023 മേയ് മാസത്തിൽ കൊരട്ടി പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. തുടർന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇയാൾ പോലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു.
ഒളിവിൽ കഴിയുന്നതിനിടെ 2024-ൽ കർണാടകയിലെ ഹുബ്ലിയിൽ നടന്ന കവർച്ചാക്കേസിൽ ഫെബിൻ അറസ്റ്റിലായി. ഒന്നര വർഷത്തോളം കർണാടകയിലെ ജയിലിൽ കഴിഞ്ഞ ഇയാൾ, അവിടെ ജാമ്യത്തിലിറങ്ങിയ ശേഷവും ഒളിവിൽ തുടരുകയായിരുന്നു. ഇതിനിടെ പ്രതി രഹസ്യമായി കൊരട്ടിയിൽ വന്നുപോകുന്നുണ്ടെന്ന വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതോടെയാണ് പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണ സംഘം ആഴ്ചകളോളം നീണ്ട ശാസ്ത്രീയമായ നീക്കങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിലാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഫെബിൻ ഈ കേസു കൂടാതെ കൊരട്ടി, ചാലക്കുടി, പീച്ചി പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് കവർച്ചക്കേസിലും, ഒരു വധശ്രമക്കേസിലും, രണ്ട് ആയുധ നിയമപ്രകാരമുള്ള കേസിലും, വിൽപ്പനക്കായി മയക്ക് മരുന്ന് സൂക്ഷിച്ച രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും, ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസ് പരിധിയിൽ 9.3 കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലും, തമിഴ്നാട് തിരുനെൽവേലിയിലും കർണ്ണാടക ഹുബ്ലിയിലെയും ഹൈവേ റോബറിക്കേസിലും അടക്കം പതിനൊന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എൻ ഹബീബുള്ള, എസ് ഐ മുഹമ്മദ് മുഹ്സിൻ, ജി എസ് സി പി ഒ അബിലാഷ്, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply