
ബിജെപി സംസ്ഥാന പ്രസിഡന്റിന് ‘മാറ്റ്പ’ ഭാരവാഹികൾ നിവേദനം നല്കി
തിരൂർ:
മലബാറിലെ ട്രെയിന്‍ യാത്രക്കാർ നേരിടുന്ന രൂക്ഷമായ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ല ഉപാദ്ധ്യക്ഷനും കോർപ്പറേഷൻ കൗൺസിലറുമായ ശ്രീ റനീഷിന്റെ നേതൃത്വത്തില്‍ മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന് ഭാരവാഹികള്‍ ബിജെപി കേരളാ അദ്ധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖറിന് നിവേദനം നല്കി.
2023 ൽ നിർത്തലാക്കിയ ഷൊര്‍ണൂര്‍ – കോഴിക്കോട്, കോഴിക്കോട് – തൃശൂര്‍ പാസ്സഞ്ചറുകൾ അതിന്റെ പഴയ സമയത്ത് തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വർഷമായി ജനപ്രതിനിധികളെയും റെയില്‍വേ അധികൃതരെയും സമീപിക്കുകയും നിരവധി പ്രതിഷേധ സമരങ്ങൾ നടത്തുകയും ചെയ്തെങ്കിലും ഫലം കണ്ടിരുന്നില്ല.
ഷൊര്‍ണൂര്‍ – കോഴിക്കോട് ഡൗണ്‍ ലൈനില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം കോറിഡോർ ബ്ലോക്ക്
ആയ കാരണം പറഞ്ഞ് വണ്ടികള്‍ നിർത്തലാക്കിയത് മൂലം ദൈനംദിനം യാത്ര ചെയ്യുന്ന നൂറ് കണക്കിന് സ്ത്രീ യാത്രക്കാരുൾപ്പെടെ തൊഴിലാളികളും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും വ്യാപാരികളും മറ്റു യാത്രാ മാര്‍ഗ്ഗങ്ങളില്ലാതെ നീണ്ട നാല് മണിക്കൂർ നേരം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി ലഭിക്കാതെ പ്രയാസപ്പെടുന്ന കാര്യം ശ്രീ റെനീഷ് ശ്രീ രാജീവ് ചന്ദ്രശേഖറിനെ ബോധ്യപ്പെടുത്തി.
കോറിഡോർ ബ്ലോക്കിന് തടസ്സം വരാതെ നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിൻ ഷൊര്‍ണൂരില്‍ നിന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട്ടേക്ക് ഓടിക്കണമെന്നും രാവിലെ ഏഴ് മണിക്ക് ശേഷം കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോയിരുന്ന വണ്ടി പുനസ്ഥാപിക്കണമെന്നും
ഇപ്പോൾ സ്ഥിരപ്പെടുത്തിയ പാലക്കാട് – കണ്ണൂര്‍ എക്സ് പ്രസ്സ് വൈകീട്ട് നാല് മണിക്ക് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന രീതിയില്‍ സമയം ക്രമീകരിക്കണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു. മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷൻ സെക്രട്ടറി പി പി രാമനാഥൻ, ഓർഗനൈസിങ് സെക്രട്ടറി എം ഫിറോസ് ഫിസ, കോർഡിനേറ്റർ രതീഷ് കുമാർ ചെറുപ്പ, ട്രഷറർ
കെകെ റസാഖ് ഹജി തിരൂർ, ജോയിൻ സെക്രട്ടറി അൻവർ സാദത്ത് നരിക്കുനി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
നിവേദക സംഘത്തിന്റെ ആവശ്യങ്ങൾ റെയിൽവേ മന്ത്രിയുമായി സംസാരിച്ചു ട്രെയിൻ യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാൻ ആവുന്ന രീതിയിൽ ഇടപെടുമെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Leave a Reply