
ന്യൂഡൽഹി: ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക കടന്നുകയറ്റത്തെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മേഖലയിലെയും ലോകത്തെയും സമാധാനത്തെ തകർക്കുന്ന അപകടകരമായ നീക്കമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇത്തരം നടപടികൾ നയതന്ത്ര ശ്രമങ്ങളെ തകർക്കുകയും മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുകയും നിരപരാധികളായ സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായി അപകടത്തിലാക്കുകയും ചെയ്യും. ബാഹ്യമായ ഈ കടന്നുകയറ്റങ്ങൾക്കെതിരെ ഇറാനോട് അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശം, സ്വാതന്ത്ര്യം, അധിനിവേശ വിമുക്തി എന്നിവയ്ക്കുള്ള നിയമാനുസൃതമായ അവകാശങ്ങൾക്ക് അദ്ദേഹം പൂർണ്ണ പിന്തുണ ആവർത്തിച്ചു. പലസ്തീനെതിരെ തുടരുന്ന ആക്രമണങ്ങളും ഉപരോധവും അനീതി വർദ്ധിപ്പിക്കാനും ദുരിതങ്ങൾ നീണ്ടുനിൽക്കാനും മാത്രമേ സഹായിച്ചിട്ടുള്ളൂ. യുദ്ധം ഉടനടി അവസാനിപ്പിക്കാനും, രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും, ഇറാന്റെയും ഫലസ്തീന്റെയും അന്തസ്സും സുരക്ഷയും നീതിയും ഉറപ്പാക്കുന്ന ശാശ്വതമായ പരിഹാരത്തിനായി അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും എം.കെ. ഫൈസി ആവശ്യപ്പെട്ടു.
Leave a Reply