പനമ്പിലാവ് പാലം പുനർനിർമ്മാണ പ്രവ്യത്തിയുടെ ശിലാഫലകം അനാച്ഛാദനം പി.കെ ബഷീർ എം എൽ എ നിർവ്വഹിക്കുന്നു

മലപ്പുറം’ഏറനാട് മണ്ഡലത്തിലെ പനമ്പിലാവ് പാലത്തിന്റെ പുനര്‍നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. 2016 ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നതിനു ശേഷം പശ്ചാത്തല സൗകര്യവികസനത്തില്‍ നടന്നത് മാജിക്കാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.മേല്‍പാലങ്ങളുടെയും റോഡുകളുടെയും വികസനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്കറിയാം. ദേശീയ ഹൈവേ വികാസത്തിന് വേണ്ടി 5550 കോടി സര്‍ക്കാര്‍ ചിലവഴിച്ചു. മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേ 1600 കി.മി പിന്നിട്ടു. കിഫ്ബി, നബാര്‍ഡ്, റീബില്‍ഡ് കേരള എന്നീ പദ്ധതികളിലൂടെ 3500 കോടിയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തികളാണ് സര്‍ക്കാര്‍ നടത്തിയത്. കേരളത്തിലെ റോഡ് വികസനം ലോകം അംഗീകരിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിച്ച കാലമാണ് ഇത്. ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ റസ്റ്റ് ഹൗസിലെ ഓണ്‍ലൈന്‍ ബുക്കിങ് മുഖേന 32 കോടിയിലധികം രൂപ വരുമാനം ലഭിച്ചു. കിഫ്ബി ഫണ്ട് മുഖേന പി.ഡബ്ലിയു.ഡി.യില്‍ 528 പദ്ധതികള്‍ക്ക് 46145 കോടി രൂപ ചിലവഴിച്ചെന്നും 30 കൊല്ലത്തിന് ശേഷം പ്രാവര്‍ത്തികമാവേണ്ട പദ്ധതികളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

ഏറനാട് മണ്ഡലം എം.എല്‍.എ പി.കെ. ബഷീര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. നിലവില്‍ ഒരു മീറ്റര്‍ വീതിയും 22 മീറ്റര്‍ നീളവുമുള്ള ഈ പാലം അഞ്ച് കോടി രൂപ ചിലവഴിച്ചാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തി നടത്തുന്നത്. പുതിയ പാലത്തിന്റെ നീളം 39.90 മീറ്ററും വീതി 11 മീറ്ററും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ കാല്‍ നടപ്പാതയോട് കൂടി 7.50 മീറ്റര്‍ കാരേജ്വേയും നല്‍കിയാണ് പുതിയപാലം വിഭാവനം ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published.