
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കൊളക്കാട്ട് ചാലി വിളക്കാഞ്ചേരിയിൽ വെച്ച് വിപണിയിൽ ഒരു കോടി രൂപയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി ദമ്പതികളടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. ചേലമ്പ്ര കൊളക്കാട്ട് ചാലി സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), മകൻ ജാസിറിന്റെ സുഹൃത്ത് ചേലേമ്പ്ര സ്വദേശി കവലക്കണ്ടി സലാവുദ്ദീൻ (28) എന്നിവരെയാണ് തേഞ്ഞിപ്പാലം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 1.16 കിലോഗ്രാം എം.ഡി.എം.എ. (MDMA) പിടിച്ചെടുത്തു.
തേഞ്ഞിപ്പലം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഇതിനുപുറമേ വീട്ടിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷത്തോളം രൂപ, അഞ്ച് ഇലക്ട്രിക് ത്രാസുകൾ, വാക്കിടോക്കി, ഗ്യാസ് ബർണർ എന്നിവയും പിടിച്ചെടുത്തു.
ജാസിറും കുടുംബവും കുറച്ചുകാലമായി സർവകലാശാല പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബി, തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത്, സബ് ഇൻസ്‌പെക്ടർമാരായ സത്യജിത്ത്, ജസ്റ്റിൻ എന്നിവരും ഡാൻസാഫ് സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ്, മുസ്തഫ, സബീഷ്, സുബ്രഹ്‌മണ്യൻ, അഭിലാഷ്, തേഞ്ഞിപ്പലം സ്റ്റേഷനിലെ എസ്‌ഐ സജീവ്, എഎസ്‌ഐ ഗീത, എസ്‌സിപിഒ സംഗീത, അജിത്, അബ്ദുള്ള ബാബു, ഋഷികേശ്, അമർനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്. സംഭവത്തിൽ പ്രതികളുടെ മകൻ ‘പുള്ളി ജാസിർ’ എന്നറിയപ്പെടുന്ന ജാസിർ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു
Leave a Reply