മലപ്പുറം:ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്‌ചയില്ലാതെ പൊരുതി മുന്നേറിയ കരുത്തുറ്റ പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറം ജില്ല രൂപീകരിച്ചത് ഇടതുപക്ഷമാണ്. അന്ന് അതിനെതിരെ ശക്തമായ സമരം നടത്തിയത് കോൺഗ്രസാണ്. പ്രകടനവും സമ്മേളനവും ജാഥയും നടത്തി. ഇടതുപക്ഷത്തിന്റെ നിശ്‌ചയദാർഢ്യത്തിലാണ് ജില്ല വന്നത്. മുസ്ലീങ്ങൾക്കെതിരായ കാടൻ നിയമങ്ങൾ എടുത്തുകളഞ്ഞത് ആദ്യ ഇഎംഎസ് സർക്കാരാണ്. സർക്കാർ നിയമനങ്ങളിൽ മുസ്ലീങ്ങൾക്കുണ്ടായിരുന്ന പ്രത്യേക പരിശോധന എടുത്തുകളഞ്ഞു. പള്ളികൾ നിർമിക്കാനുള്ള തടസ്സം നീക്കി.
ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം എന്ന നിലപാടുള്ള മുന്നണിയാണ് ഇടതുപക്ഷം.
ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുമ്പോൾ അത് മുസ്ലീങ്ങൾക്ക് എതിരാണെന്ന് വരുത്തുന്നു. ആർഎസ്‌എസിനെപോലെ കൊടുംവിഷമാണ് ജമാഅത്തെ ഇസ്ലാമി. തെളിനീര് ഒഴുകുന്ന കേരളത്തിൽ കൊടുംവിഷം ഒഴുക്കുന്ന സംഘടനകളാണ് ഇരുവരും. രാഷ്‌ട്രീയാധികാരത്തിനുവേണ്ടിയാണ് അവർ മതത്തെ ഉപയോഗിക്കുന്നത്.
ന്യൂനപക്ഷം ഇടതുപക്ഷത്തെ കൈവിട്ടു എന്ന് ഞങ്ങൾ വിലയിരുത്തിയിട്ടില്ല. എസ്‌ഐആർ പിണറായി വിജയൻ നടപ്പാക്കിയതാണെന്ന് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും വ്യാപകമായി പ്രചാരണം നടത്തിയിട്ടുണ്ട്. അത് പ്രതിരോധിക്കുന്നതിൽ ചിലയിടങ്ങളിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ട്.
വർഗീയത ആരുപറഞ്ഞാലും അംഗീകരിക്കില്ല. നവോത്ഥാന നായകർ മുന്നോട്ടുവച്ച ആശയങ്ങൾക്കൊപ്പമാണ് ഇടതുപക്ഷം. അതിന്റെ മറവിൽ വർഗീയത പറഞ്ഞാൽ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply