
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികൾ സ്വീകരിച്ച സമീപനം ബിജെപിക്ക് സഹായകമായതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനതയോട് നിരന്തരം ബിജെപിയുടെ അപകടത്തെക്കുറിച്ച് പറയുകയും എന്നാൽ ലോക്കൽ ബോഡിയിൽ നിന്ന് പോലും ബിജെപിയെ ഒഴിവാക്കുന്നതിനു പകരം വഞ്ചനാപരമായ നിലപാടാണ് മുന്നണികൾ സ്വീകരിച്ചത്. തിരുവനന്തപുരം, പാലക്കാട്, തൃപ്പൂണിത്തുറ ഉൾപ്പെടെ ബിജെപിയെ ഒഴിവാക്കാൻ പരസ്പര സഹകരണത്തിന് ഇരു മുന്നണികളും തയ്യാറായില്ല. പല വാർഡുകളിലും എസ്ഡിപിഐ വിജയിച്ചത് ബിജെപിയെ പരാജയപ്പെടുത്തിയാണ്. എന്നാൽ ബിജെപി ഭരണം ഒഴിവാക്കാൻ എസ്ഡിപിഐ ജനപ്രതിനിധികൾ യുഡിഎഫിന് വോട്ട് ചെയ്ത ഇടങ്ങളിലൊക്കെ രാജിവെക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഭരണ സ്തംഭനം ഒഴിവാക്കുന്നതിനു വേണ്ടിയും ആ സ്ഥാപനത്തിലെ ഭൂരിപക്ഷം ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും ഭാരവാഹി തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ അവകാശം വിനിയോഗിക്കുമ്പോൾ അത് അംഗീകരിക്കാത്തത് ജനാധിപത്യവിരുദ്ധ നിലപാടാണ്. അതോടൊപ്പം അതിന്റെ ഗുണഭോക്താക്കൾ ബിജെപി ആയി മാറുന്നു എന്നത് അതിനേക്കാൾ അപകടകരവുമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം മുന്നണികളുടെ ഇരട്ടത്താപ്പ് ജനസമക്ഷം ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി പങ്കെടുത്തു.
Leave a Reply