മലപ്പുറം:സംഘപരിവാർ സംഘടനയായ സേവാഭാരതി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തതിലൂടെ കലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ വിസി പദവി ആർഎസ്എസിന് അടിയറവുവച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കലിക്കറ്റ് സർവകലാശാലയിലെ കോൺഗ്രസ് അധ്യാപക സംഘടനയുടെ നേതാവാണ് രവീന്ദ്രൻ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെകയാണ് ഇദ്ദേഹത്തെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും അംഗങ്ങളെ ആർഎസ്എസുകാരനായ ഗവർണർ നോമിനേറ്റ് ചെയ്തതിലൂടെ തന്നെ ഇവർ തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തുവന്നതാണ്. വിസിയായി ഒരു കോൺഗ്രസുകാരനെ നിയമിച്ചതിലൂടെ സർവ്വകലാശാലയിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള ഗൂഢപദ്ധതിയാണ് അരങ്ങേറിയത്. കോൺഗ്രസ് നോമിനിയായി വിസി പദവിയിലെത്തിയ ഇദ്ദേഹം ഇതിനു മുമ്പും സംഘപരിവാർ വേദി പങ്കിട്ടുണ്ട്.
സർവകാശാലയിൽ ആർഎസ്എസ് നിയയന്ത്രണത്തിലുള്ള സനാതന ധർമ്മ പീഠം തുടങ്ങാൻ എല്ലാവിധ സൗകര്യവും ചെയ്തുകൊടുത്ത് ഇദ്ദേഹമാണ്. അതിന്റെ ഉദ്ഘാടന പരിപാടിയിലും യാതൊരു മടിയുമില്ലാതെ പങ്കെടുത്തു. ഇപ്പോൾ സേവാഭാരതി സമ്മേളന വേദിയിൽ നേരിട്ടെത്തി ആർഎസ്എസിനോടുള്ള തന്റെ അടുപ്പം വ്യക്തമാക്കിയിരിക്കുകയാണ്.ഇക്കാര്യത്തിൽ കോൺഗ്രസിനും ലീഗിനും എന്താണ് പറയാനുള്ളതെന്നറിയാൻ
പൊതുസമൂഹത്തിന് താൽപ്പര്യമുണ്ട്. സർവ്വകലാശാലയുടെ മഹിത പാരമ്പര്യത്തെയും നാടിന്റെ മതേതര പാരമ്പര്യത്തെയും തകർക്കാനുളള നീക്കത്തേിനെതിരെ എല്ലാ മതനിരപേക്ഷവാദികളും രംഗത്തിറങ്ങണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
Leave a Reply