കുറുക്കോളി മൊയ്തീൻ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

തിരൂർ:പോളിംഗ് ബൂത്തിനരികെ സംഘം ചേർന്ന് നിന്നെന്ന പേരിൽ തിരൂർ എസ്.എച്ച് ഒ അനിൽകുമാർ മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പിടിച്ച് കൊണ്ടുവന്ന യുവാക്കളെ കുറുക്കോളി മൊയ്തീൻ പൊലീസ് സ്റ്റേഷനിൽ എത്തി മോചിപ്പിച്ച് തിരികെ കൊണ്ടുപോയി.
പറവണ്ണ ഗവ. എൽ.പി,യു.പി സ്‌കൂളിലെ രണ്ട് പോളിംഗ് ബൂത്തുകളിൽ നിന്നാണ് കൊണ്ടാരൻ്റ പുരക്കൽ സഹദ് (25), കുന്നത്തകത്ത് പുതിയിൽ റബീസ് (18),
അരയൻ്റ പുരക്കൽ ഹംസ തുടങ്ങിയ എട്ടോളം പേരെയാണ് പൊലീസ് പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.രോഗികളായ ചിലരെ ബൂത്തിലേക്ക് വാഹനങ്ങളിൽ കൊണ്ട് വരുന്നത് തടയാൻ ശ്രമിച്ച പൊലീസ് നടപടി നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.

എസ്.എച്ച്.ഒ വന്ന്
വെറുതെ ഒരു സീനുണ്ടാക്കി
പ്രവർത്തകരെ പിടിച്ച് വണ്ടിയിൽ കയറ്റുകയും പൊലീസ് അകാരണമായി ഭീതി സൃഷ്ടിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞയുടൻ കുറുക്കോളി ബൂത്തുകളിലെ സന്ദർശനം താൽക്കാലികമായി നിർത്തി വെച്ച് പൊലീസ് സ്റ്റേഷനിൽ എത്തി.യു.ഡി.എഫ് ഭാരവാഹികളായ ഫൈസൽ എടശ്ശേരി,ലത്തീഫ് പള്ളത്ത് എന്നിവരുമുണ്ടായിരുന്നു. കുറുക്കക്കോളിയെത്തിയപ്പോൾ
പിടിച്ചു കൊണ്ടുവന്ന പ്രവർത്തകരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ടായിരുന്നില്ല.
എസ്.എച്ച്.ഒ അനിൽകുമാർ മേപ്പള്ളിയുമായി കുറുക്കോളി ഫോണിൽ ബന്ധപ്പെട്ട് അകാരണമായി പിടികൂടിയ യു.ഡി.എഫ് പ്രവർത്തകരെ ഉടനെ തന്നെ വിട്ട് കിട്ടണമെന്നാവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി.
വാർത്ത ലൈവായി ചാനലുകൾ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയതോടെ പൊലീസ് നിലപാടിൽ അയവ് വരുത്തി.
കുറുക്കോളി എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടുക കൂടി ചെയ്തതോടെ പൊലീസ് യുവാക്കളെ വിട്ടയച്ചു.
വിവരമറിഞ്ഞ് തിരൂർ നിയോജക മണ്ഡലം യു.ഡി എഫ് ജനറൽ കൺവീനർ വെട്ടം ആലിക്കോയയുടെ നേതൃത്വത്തിൽ യു.ഡി എഫ് പ്രവർത്തകരും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published.