തിരൂർ :വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനം 12ന് (ചൊവ്വ )മന്ത്രി വീണ ജോർജ് നിർവഹിക്കും. നബാർഡിന്റെ 33.7 കോടിയും ജില്ല പഞ്ചായത്തിന്റെ ഏഴു കോടി രൂപയും ഉപയോഗിച്ചാണ് ഒമ്പത് നില ഓങ്കോളജി ബ്ലോക്ക് നിർമ്മിച്ചത്. 2016 ഫെബ്രുവരിയിലാണ് കെട്ടിട നിർമാണം തുടങ്ങിയത്. 2022ൽ പണി പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിടം കൈമാറി. സിവിൽ ഫയർ ആൻഡ് സേഫ്റ്റി ജോലികൾ ജില്ലാ പഞ്ചായത്ത് പൂർത്തീകരിച്ചു.
കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, കാൻസർ ഐ.സി.യു, സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള വാർഡുകൾ എന്നിങ്ങനെ കാൻസർ രോഗനിർണയത്തിനും ചികിത്സക്കും ഉതകുന്ന വിധം രൂപകല്പന ചെയ്തിട്ടുള്ളതാണ് ഈ കെട്ടിടം. നിലവിൽ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടം ഏറെ ആശ്വാസകരമാവും. ഭാവിയിൽ വിവിധ സൂപ്പർ സ്പെഷ്യാലിറ്റികൾ ആരംഭിക്കുന്നതിനും ഇത് സഹായകരമാവും.
നിലവിൽ മൂന്നുനില വരെയാണ് പ്രവർത്തന അനുമതിയുള്ളത്. ഇതിൽ എൻ.എച്ച്.എമ്മിന്റെ 21.14 ലക്ഷം വിനിയോഗിച്ചുള്ള മാമോഗ്രാം യൂണിറ്റ് പ്രവർത്തനമാരംഭിക്കും. സംസ്ഥാനത്ത് ആറ് ആശുപത്രികളിലാണ് ഈ സൗകര്യമുള്ളത്.
ഓങ്കോളജി വിഭാഗം, ദന്തരോഗ വിഭാഗം. നേത്രരോഗ വിഭാഗം. ഫിസിയോതെറാപ്പി യൂണിറ്റ്, ചർമ്മരോഗം ഒ.പി. ഇഎൻടി ഒപി. പി എം.ആർ.ഒ.പി എന്നിവ ഇവിടെ പ്രവർത്തിക്കും. ഇതിനുപുറമേ എൻ.എച്ച്. എമ്മിന്റെ 43 ലക്ഷം രൂപ ഉപയോഗിച്ച് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ മൈക്രോബയോളജി ലാബും ഒരുങ്ങുന്നുണ്ട്. പാർക്കിംഗ് സ്പേസ്, പൊലൂഷൻ കൺട്രോൾ ബോർഡ് അനുമതി എന്നിവ ലഭിക്കുന്ന മുറക്ക് കെട്ടിടം പൂർണ്ണമായും പ്രവർത്തന സജ്ജമാവും.
Leave a Reply