ഗവ.കോളേജ് ലൈബ്രറി കെട്ടിടത്തിന് 8.8 കോടി

താനൂർ: ഗവ.കോളേജ് ലൈബ്രറി കെട്ടിടത്തിന് 8.8 കോടി രൂപയുടെ ഭരണാനുമതിയായി. സംസ്ഥാന സർക്കാരിൻ്റെ പ്ലാൻഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. കിഫ്ബി വഴി 21 കോടി ചെലവിൽ നിർമ്മിക്കുന്ന അക്കാദമി ബ്ലോക്കിൻ്റെ പ്രവൃത്തിയും 2.5 കോടി രുപ ചെലവഴിച്ചുള്ള ചുറ്റുമതിൽ നിർമ്മാണവും ഇവിടെ പുരോഗമിക്കുകയാണ്.
ഒഴൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ വേങ്ങരപറമ്പിലാണ് കോളേജിനുള്ള കെട്ടിടം ഒരുങ്ങുന്നത്. അടുത്ത അധ്യയന വർഷത്തിൽ സ്വന്തം കെട്ടിടത്തിലേക്ക് കോളേജിൻ്റെ പ്രവർത്തനം മാറ്റുന്നതിനുള്ള വിധത്തിലാണ് അക്കാദമി ബ്ലോക്കിൻ്റെ പ്രവൃത്തികൾ നടത്തുന്നത്.
സ്വന്തമായി ഭൂമിയും സൗകര്യങ്ങളും ഇല്ലാതെ ഫിഷറീസ് സ്കൂളിൻ്റെ ഒരു ഭാഗത്ത് അസ്ബറ്റോസ് ഷീറ്റിനടിയിലെ താത്കാലികമായി നിർമ്മിച്ച കെട്ടിടത്തിലായിരുന്നു യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോളേജ് ആരംഭിച്ചത്. ഇപ്പോഴും മത്സ്യ മാർക്കറ്റിൻ്റെ മുകളിലും കെ പുരം ഐടിഐയിലും ആയാണ് കോളേജ് പ്രവർത്തിക്കുന്നത്.
2016ൽ എൽഡിഎഫ് പ്രതിനിധിയായി വി അബ്ദുറഹിമാൻ താനൂരിൽ നിന്നും വിജയിച്ചതോടെയാണ് കോളേജിൻ്റെ പ്രവർത്തനത്തിന് സ്വന്തമായി ഭൂമി കണ്ടെത്തി വാങ്ങിയതും കിഫ്ബിയിൽ നിന്നും കെട്ടിടത്തിന് ഫണ്ട് ലഭ്യമാക്കിയതും.
ചുറ്റുമതിൽ നിർമ്മിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നാണ്. കഴിഞ്ഞ വർഷം 2.5 കോടി രൂപ അനുവദിച്ചത്. കോളേജിനായി ഒഴൂരിൽ കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നത് തടയാനായി പല ശ്രമങ്ങളും നടന്നിരുന്നു. മുസ്ലിം ലീഗ് നേതാക്കളും താനൂർ നഗരസവാ ഭരണസമിതിയും കോടതിയിൽ കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം നീട്ടിക്കൊണ്ടുപോയി.
കോളേജിൽ സ്റ്റേഡിയത്തിനുള്ള ഫണ്ട് കായിക വകുപ്പിൽ നിന്നും ആംഫി തിയേറ്ററിനുള്ള തുക എംഎൽഎയുടെ ആസ്തി വികസന നിധിയിൽ നിന്നും അനുവദിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു.

Leave a Reply

Your email address will not be published.