പത്തനംതിട്ട: ശബരിമല മേൽശാന്തി ആയി എസ്. അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺ കുമാർ നമ്പൂതിരി. മേൽശാന്തി. മേൽശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ശബരിമല സന്നിധാനത്ത് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു നറുക്കെടുപ്പ്.
മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. പതിമൂന്നാമതായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അപേക്ഷ നൽകിയത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, സ്പെഷൽ കമ്മീഷണറും ജില്ലാ ജഡ്ജിയുമായ ആർ. ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷിക്കേശ് വർമ്മ ശബരിമലയിലെയും എം. വൈഷ്ണവി മാളികപ്പുറത്തേയും കുറിയെടുത്തു.
Leave a Reply