ന്യൂഡൽഹി: ദുരന്തബാധിത വയനാടിന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദ റിപ്പോർട്ട് നവംബർ 13ന് മാത്രമാണ് കേരളം കൈമാറിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ട് മന്ത്രിതല സമിതി പരിശോധിച്ചുവരികയാണെന്നും അമിത് ഷാ പറഞ്ഞു.
വയനാടിന് സഹായം അഭ്യർഥിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള സംഘം കഴിഞ്ഞദിവസം അമിത് ഷായെ കണ്ടിരുന്നു. വിഷയം വിശദമായി പരിശോധിച്ചശേഷം മറുപടി നൽകാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
കേരളം സമർപ്പിച്ച റിപ്പോർട്ട് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധിച്ചുവരികയാണെന്നും സമിതിയുടെ തീരുമാനം വൈകാതെയുണ്ടാകുമെന്നും അമിത് ഷായുടെ മറുപടിയിലുണ്ട്. സർക്കാർ റിപ്പോർട്ട് നൽകാൻ വൈകിയതിനാലാണ് കേന്ദ്രം സഹായം അനുവദിക്കാൻ വൈകുന്നതെന്നാണ് മറുടിയിലുള്ള സൂചന. സഭാ സമ്മേളനം ആരംഭിച്ചതിന് ശേഷം ഇതിനകം രണ്ടുതവണ വയനാട് സഹായവുമായി ബന്ധപ്പെട്ട് കേന്ദ്രം വിശദീകരണം നൽകിയിരുന്നു.

Leave a Reply