ആളില്ലാ പണം ഇനി സുരക്ഷിതം

ആളില്ലാ പണം ഇനി സുരക്ഷിതം

തിരുവനന്തപുരം: അന്തരിച്ചവരുടെ അവകാശികളില്ലാത്ത ട്രഷറി അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപ. ഏകദേശം 3000 കോടിയോളം രൂപയുണ്ടെന്നാണ് കണക്ക്. ഇത്തരത്തിലുള്ള അക്കൗണ്ടുകളിലെ പണം തട്ടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി കണ്ടെത്തല്‍. തുടര്‍ന്ന് പണം റവന്യൂ അക്കൗണ്ടിലേയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്.
മൂന്നുവര്‍ഷമോ അതിലധികമോ തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളുണ്ട്. ഇത്തരം അക്കൗണ്ടുകളെ നിര്‍ജീവമെന്ന് വിലയിരുത്തി പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ നിയമവകുപ്പ് നേരത്തെ ശുപാര്‍ശചെയ്തിരുന്നു.

അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയില്‍ പെന്‍ഷന്‍കാരിയുടെയും പരേതരുടെയും അക്കൗണ്ടുകളില്‍നിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിന്‍വലിച്ചതിന് ആറു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ചില ട്രഷറികളില്‍ നിര്‍ജീവ അക്കൗണ്ടുകളില്‍നിന്ന് പണം തിരിമറി നടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കണക്കുകള്‍ പരിശോധിക്കാത്തതിനാല്‍ ഇത്തരം അക്കൗണ്ടുകളില്‍നിന്ന് ജീവനക്കാര്‍ പണം പിന്‍വലിച്ചാല്‍ പെട്ടെന്ന് കണ്ടെത്താനാവില്ല.

ഇടപാടുകള്‍ നടക്കാത്തതും അവകാശികള്‍ എത്താത്തതുമായ അക്കൗണ്ടുകള്‍ എത്രകാലം നിലനിര്‍ത്തണമെന്നതില്‍ അവ്യക്തതയുണ്ട്. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളെ നിര്‍ജീവമായി കണക്കാക്കാമെന്നാണ് നിയമവകുപ്പ് അറിയിച്ചിട്ടുള്ളത്. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ഈ പണം സര്‍ക്കാരിന്റെ റവന്യു അക്കൗണ്ടിലേക്കു മാറ്റാം.

റവന്യൂ അക്കൗണ്ടിലേക്ക് മാറ്റിയാലും ഉടമകളോ അനന്തരാവകാശികളോ എത്തിയാല്‍ പണം തിരിച്ചുനല്‍കാനും വ്യവസ്ഥചെയ്യണമെന്ന് നിയമവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ധനവകുപ്പിന്റെ തീരുമാനം ഉടന്‍ ഉണ്ടാവും.

Leave a Reply

Your email address will not be published.