പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വീണ്ടും തലവേദന, പി സരിനു പിന്നാലെ കോൺഗ്രസിനെ തള്ളി പറഞ് എ.കെ. ഷാനിബ്. പാലക്കാട് യുത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ ഷാനിബ് ആണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വാർത്താ സമ്മേളനത്തിൽ വികാരാധീതനായി സംസാരിച്ചത്. താൻ കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട എന്ന് ഷാനിബ്. പാലക്കാട് -ആറന്മുള- വടകര കരാറിന്റെ ഭാഗമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്. പാലക്കാട് മത്സരിക്കാൻ നിരവധി പേരുണ്ടായിരുന്നു. കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ.
പാലക്കാട് നിന്ന് ഷാഫി പറമ്പിൽ വടകരക്ക് പോയതെന്തിന് എന്ന് ഷാനിബ്. ഷാഫി പറമ്പിൽ മാത്രമാണോ ന്യൂനപക്ഷ മുഖം. കോൺഗ്രസിന്റെ മതേതരത്വ മുഖം നഷ്ടമായി. പാർട്ടി തിരുത്താൻ തയ്യാറാകുന്നില്ല. വി ഡി സതീശൻ, ഷാഫി പറമ്പിൽ എന്നിവരുടെ ഭരണമാണ് കോൺഗ്രസിൽ നടക്കുന്നത് എന്നും ഷാനിബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഷാനിബ് സെക്രട്ടറിയായി പ്രവർത്തിച്ചത് ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചത്. പാലക്കാട് കെഎസ്‍യു മുൻ അധ്യക്ഷനായും ഷാനിബ് പ്രവർത്തിച്ചിട്ടുണ്ട്. സരിനും കോൺഗ്രസ് നേതൃത്വത്തെ ശക്തമായി എതിർത്തിരുന്നു.
ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് മാറി സതീശൻ കോൺഗ്രസിലെ ജനാധിപത്യം തകർത്തെന്നും വടകരയിൽ ഷാഫിയെ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാനാണെന്നും സരിൻ ആരോപിച്ചു. ഇതിനു പിന്നാലെ കോൺഗ്രസിന്റെ പ്രാഥമികാഗംത്വത്തിൽനിന്ന് സരിനെ പുറത്താക്കി. തൊട്ടുപിന്നാലെ എൽഡിഎഫിൽ ചേരുകയാണെന്ന് സരിനും പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply