തിരുവനന്തപുരം: സരിൻറേത് ആസൂത്രിത നീക്കമാണെന്നും ഇപ്പോൾ പറയുന്നത് സിപിഎമ്മിൻറെ വാദങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് വിട്ട പി. സരിൻറെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിഡി സതീശൻ. ബിജെപിയുമായി സരിൻ ആദ്യം ചർച്ച നടത്തിയിരുന്നു. സ്ഥാനാർത്ഥിയാകാൻ പറ്റുമോയെന്ന് സരിൻ നോക്കിയിരുന്നു. അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാർത്ഥിയാകാൻ നോക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്.
ഇന്നലെ നടപടിയെടുത്താൽ അതുകൊണ്ടാണ് സിപിഎമ്മിൽ പോകുന്നതെന്ന് വരുത്തി തീർക്കും. സിപിഎമ്മിൻറെ ഭാഗത്ത് നിന്ന് സരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. മന്ത്രി എംബി രാജേഷ് എഴുതികൊടുത്തിട്ടുള്ള വാചകങ്ങളാണ് സരിൻ പറഞ്ഞിട്ടുള്ളത്. സിപിഎം നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച വാദങ്ങളാണ് ഇപ്പോൾ സരിൻ പറഞ്ഞിട്ടുള്ളത്. അതിനെ കാര്യമായിട്ട് കാണുന്നില്ല.
കൂട്ടായ ആലോചനകൾ നടത്തിയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഒരു ടീമായിട്ടാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഉമ്മൻചാണ്ടിയിൽ നിന്നും രമേശ് ചെന്നിത്തലയിൽ നിന്നും വ്യത്യസ്തമായ ശൈലിയാണ് തനിക്കുള്ളത്.ആ അർത്ഥത്തിൽ സരിൻ പറഞ്ഞ ചില കാര്യങ്ങൾ ശരിയാണ് .ചില ഘട്ടങ്ങളിൽ സംഘടനാ തീരുമാനങ്ങൾ നടപ്പാക്കാൻ കർക്കശ നിലപാട് താൻ സ്വീകരിക്കാറുണ്ട്.മാധ്യമങ്ങളെ അറിയിച്ച ശേഷം തന്നെ കാണാൻ വന്നതിൽ സരിനെ അതൃപ്തി അറിയിച്ചിരുന്നു.തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് കാലത്ത് ചില ആസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.
ആസ്വാരസ്യങ്ങൾ പാർട്ടി സംഘടനയിൽ ഒരു പോറൽ പോലും ഉണ്ടാക്കിയില്ല.ബിജെപി സിപിഎം ധാരണകളെ തുറന്നു കാട്ടിയ ആളാണ് താൻ. എന്തുകൊണ്ടാണ് സരിനെ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കാതിരുന്നത് എന്ന് ഇന്നലത്തെ സരിൻ്റെ വാർത്താസമ്മേളനം കണ്ട ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട് എന്നും സതീശൻ പറഞ്ഞു. അതേസമയം, ബി.ജെ.പി ബന്ധം ആരോപിച്ചാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോ.പി.സരിൻ പറഞ്ഞു. ഇനിയും ആരോപണങ്ങൾ ആവർത്തിച്ചാൽ പ്രതിപക്ഷ നേതാവിനെ കോടതി കയറ്റുമെന്നും സരിൻ പറഞ്ഞു.
Leave a Reply