മലപ്പുറം: പിവി അൻവർ എംഎല്‍എ അറസ്റ്റില്‍. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിലാണ് അറസ്റ്റ്. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. കേസില്‍ അൻവറാണ് ഒന്നാം പ്രതി. നേരത്തെ കേസില്‍ നാല് ഡിഎംകെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്നു അൻവറിനെതിരെ എഫ്‌ഐആറില്‍ പരാമർശമുണ്ട്.
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു അൻവർ പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്നും അൻവർ വ്യക്തമാക്കി. തനിക്കെതിരായ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി ശശിയുമാണെന്നും അന്‍വര്‍ ആരോപിച്ചു.
കേസെടുത്തതിനു പിന്നാലെ നിലമ്ബൂരില്‍ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിച്ചിരുന്നു. പാർട്ടി പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.
കാട്ടാന അക്രമണത്തില്‍ യുവാവ് മരിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലെത്തിയ അൻവറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തിരുന്നു. അണികള്‍ അക്രമം നടത്തുമ്പോള്‍ അൻവറും സ്ഥലത്തുണ്ടായിരുന്നു.

Leave a Reply