കണ്ണൂർ: എഎഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ദിവ്യക്കെതിരെ ചാർത്തിയിരിക്കുന്നത്. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ദിവ്യക്കെതിരെ ശക്തമായ തെളിവ് ലഭിക്കാത്തതിനാലാണ് നടപടികൾ വൈകിയതെന്ന് പൊലീസ് വിശദീകരിക്കുന്നു. നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിക്കുവാൻ മറ്റ് കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയ്പ്പ് ദിനത്തിൽ നടത്തിയ പ്രസംഗം ഡിജിറ്റൽ തെളിവായി കണക്കാക്കിയാണ് കേസ് എടുത്തത്. അതുവരെ നവീൻ ബാബൂവിന്റെ മരണത്തിലേക്ക് നയിക്കുന്ന വ്യക്തിപരമോ ഔദ്യോഗിക ജീവിതത്തിലോ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നും കണ്ടെത്തിയിട്ടുള്ളതായും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.
സംഭവത്തിൽ ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ട്രേറ്റ് ജീവനക്കാരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസെടുത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റെ സ്ഥാനം ഇന്ന് ഒഴിയാനാണ് സാധ്യത.
Leave a Reply