കേക്ക് കഴിച്ചെന്നുവച്ച് ആ പ്രസ്ഥാനത്തിലേക്ക് പോകില്ല

കേക്ക് കഴിച്ചെന്നുവച്ച് ആ പ്രസ്ഥാനത്തിലേക്ക് പോകില്ല

തൃശൂർ: തന്റെ വീട്ടിലേക്ക് ആരു കേക്ക് കൊണ്ടു വന്നാലും വാങ്ങിക്കുമെന്നും കേക്ക് കഴിച്ചെന്നുവച്ച് താൻ ആ പ്രസ്ഥാനത്തിലേക്ക് പോകില്ലെന്നും തൃശൂർ മേയർ എം കെ വര്‍ഗീസ്. സിപിഐ നേതാവ് സുനിൽ കുമാറിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിലായിരുന്നു തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിന്റെ പ്രതികരണം.

‘സുനിൽ കുമാറിന് എന്തും പറയാം. ഇടതുപക്ഷത്തിന്റെ ചട്ടകൂടിൽ ഇവിടത്തെ പുരോ​ഗതിക്കയി പ്രവർത്തിക്കുന്ന മേയറാണ് ഞാൻ. അതിനെ ഇല്ലായ്മ ചെയ്യാൻ ഇതുപോലെയുള്ള കാര്യങ്ങൾ‌ പറയുന്നത് തെറ്റാണ്. കഴിഞ്ഞ ഇലക്ഷൻ സമയത്ത് സുരേഷ്​ഗോപി വന്നു കേക്ക് തന്നു. അദ്ദേഹത്തിന് ഞാനൊരു കേക്ക് കൊടുത്തു. അതൊരു തെറ്റാണോ?.’- എന്നാണ് എം കെ വര്‍ഗീസ് ചോദിക്കുന്നത്.

‘ക്രിസ്മസ് ദിനത്തിൽ വീട്ടിൽ ഞാൻ ലോക രക്ഷകനെ കാത്തിരിക്കുന്ന ദിവസമായിരുന്നു. അന്ന് ആരോടും ചോദിക്കാതെയാണ് ഇവർ വീട്ടിലേക്ക് കടന്നു വന്നത്. അവരെനിക്ക് കേക്ക് തന്നു, ഞാനും ഒരു പീസ് കേക്ക് കൊടുത്തു. ഇതിൽ എന്താണ് തെറ്റ്? എനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന്, എവിടെ നിന്നാണ് കണ്ടതെന്ന് സുനിൽ കുമാറിനോട് ചോദിക്കണം.’-എം.കെ വർ​ഗീസ് പറഞ്ഞു.

‘മേയർ എന്ന നിലയിൽ എന്നെ ഏൽപിച്ച ജോലി ഞാൻ ചെയ്യുന്നുണ്ട്. ഇന്നത്തെ തൃശൂരിന് എന്തെല്ലാം മാറ്റങ്ങളാണ് വന്നിരിക്കുന്നത്. പഴയ തൃശൂർ അല്ല, ഇന്ന്. എന്റെ ഉത്തരവാദിത്വം ചെയ്യുന്നുണ്ട്. അല്ലാതെ ബാലിശമായ കാര്യങ്ങൾ ചെയ്യുകയല്ല വേണ്ടത്. ബിജെപി അവരുടെ ആശയങ്ങളും പ്രസ്താനവുമായി മുന്നോട്ട് പോകുന്നു. അന്നെ ദിവസം കോൺ​ഗ്രസുകാരോ എന്റെ സ്വന്തം പാർട്ടിയിൽ നിന്നോ കേക്ക് കൊണ്ടു വന്നില്ല.’- എം.കെ വർ​ഗീസ് വ്യക്തമാക്കി.

കെ. സുരേന്ദ്രൻ ക്രിസ്മസ് ദിവസം എം.കെ വർ​ഗീസിന്റെ വീട്ടിലെത്തി കേക്ക് കൊടുത്തതാണ് വിവാദം. ഇതിന് പിന്നാലെ എം.കെ വർ​ഗീസിനെ വിമർശിച്ചുകൊണ്ട് സുനിൽ കുമാർ രം​ഗത്ത് വന്നിരുന്നു. ബിജെപി പ്രസിഡന്‍റിന്‍റെ കയ്യില്‍ നിന്ന് കേക്ക് സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമല്ലെന്നാണ് സുനിൽ കുമാർ പറഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മേയര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. ഇടതുപക്ഷത്തിന്‍റെ ചെലവില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് സുനിൽ കുമാർ പറഞ്ഞത്. ഇതോടെയാണ് തൃശൂർ മേയർ വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയത്.

Leave a Reply

Your email address will not be published.