കൊച്ചി: 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പരാതിയുമായി അമ്മ. മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കാണ് കുടുംബം പരാതി നൽകിയത്. മകൻ ക്രൂരമായ റാഗിങ്ങിനിരയായെന്ന് അമ്മ പരാതിയിൽ പറയുന്നു. മകൻ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിച്ചുവെന്നും കുട്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും പരാതിയിലുണ്ട്.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് മിഹിർ. സ്കൂളിൽ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് അമ്മ പറയുന്നു.
ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്യുകയും കുട്ടിയെ ടോയ്‌ലെറ്റ് നക്കിക്കുകയും ചെയ്തെന്ന് പരാതിയിൽ പരാമർശിക്കുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 15ന് ഫ്ലാറ്റിൻ്റെ 26-ാം നിലയിൽ നിന്ന് ചാടിയാണ് വിദ്യാർഥി മരിച്ചത്. ജീവനൊടുക്കിയ ദിവസവും കുട്ടി ക്രൂര പീഡനം ഏറ്റുവാങ്ങി. സഹപാഠികളിൽ നിന്നാണ് പരാതിയിലെ വിവരങ്ങൾ ശേഖരിച്ചത്. സഹപാഠികൾ ആരംഭിച്ച ജസ്റ്റിസ് ഫോർ മിഹിർ എന്ന ഇൻസ്റ്റഗ്രാം പേജ് അപ്രത്യക്ഷമായി.

Leave a Reply