ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ ചൊവ്വാഴ്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നവംബർ 20-ന് ഒറ്റഘട്ടമായി നടക്കും. ജാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി ആണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. നവംബർ 23നാണ് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ വലിയ രാഷ്ട്രീയ മുന്നേറ്റം കാരണം ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പാണ്.
288 നിയമസഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ബിജെപി, ശിവസേന (ഏക്നാഥ് ഷിൻഡെ), എൻസിപി (അജിത് പവാർ) കക്ഷികളുടെ മഹായുതി സഖ്യവും പ്രതിപക്ഷമായ കോൺഗ്രസ്, എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ് താക്കറെ) കക്ഷികളുടെ മഹാ വികാസ് അഘാഡിയും തമ്മിലാണ് പോരാട്ടം. 81 സീറ്റുകളുള്ള ജാർഖണ്ഡിൽ ഭരണകക്ഷിയായ, ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) ഭാഗമായ ബിജെപിയും തമ്മിലാണ് നേർക്കുനേർ പോരാട്ടം.
Leave a Reply