കണ്ണൂര്‍: യാത്രയയപ് ചടങ്ങിനിടെ അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂർ എഡിഎം നവീന്‍ ബാബു തൂങ്ങി മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം.
ഇന്ന് ഇദ്ദേഹം കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് ബന്ധുക്കൾ വിവരമറിയിചതിനെ തുടർന്ന് താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ക്ഷണിക്കാതെ യോഗത്തിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അതിന് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ ഈ പ്രസംഗം. ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണമെന്ന് പറഞ്ഞ ദിവ്യ നവീന്‍ ബാബു കണ്ണൂരില്‍ പ്രവർത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. തുടർന്ന് പ്രസംഗം അവസാനിപ്പിച്ച ദിവ്യ ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയുമുണ്ടായി.
Leave a Reply