ഫൈസൽ വധം: പബ്ലിക് പ്രോസിക്യൂട്ടറെ കിട്ടാന്‍ഭാര്യ ഹൈക്കോടതിയിലേക്ക്

ഫൈസൽ വധം: പബ്ലിക് പ്രോസിക്യൂട്ടറെ കിട്ടാന്‍ഭാര്യ ഹൈക്കോടതിയിലേക്ക്

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇന്ന്( ചൊവ്വ) കോടതി പരിഗണിക്കാനിരിക്കെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടാന്‍ ഫൈസലിന്റെ ഭാര്യ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
ആർ എസ് എസ് പ്രവർത്തകർ പ്രതികളായ കേസിൽ മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകരായ അഡ്വ. പി കുമാരന്‍കുട്ടി, അഡ്വ. കെ സാഫല്‍ എന്നിവരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുവരെയും സര്‍ക്കാര്‍ അനുകൂല മറുപടി നല്‍കിയിട്ടില്ല.
അതിനെ തുടര്‍ന്നാണ് ഇന്ന് ഹൈക്കോടതിയില്‍ പ്രമുഖ അഭിഭാഷകനായ എസ് രാജീവ് മുഖേന ഹര്‍ജി നല്‍കുന്നത്. അഡ്വക്കറ്റ് പി കുമാരന്‍കുട്ടിയെ ഒഴിവാക്കി മറ്റ് ഏതെങ്കിലും ഒരു അഭിഭാഷകനെ ആവശ്യപ്പെട്ടാല്‍ ഉടന്‍ നിയമിച്ചു തരാമെന്നാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രതികരണം എന്നാണ് സൂചന ലഭിച്ചത്. അവസാന നിമിഷം വരെ അഡ്വക്കറ്റ് പി കുമാരന്‍ കുട്ടിയെ നിയമിച്ച ഉത്തരവാകാത്തതിനെ തുടര്‍ന്നാണ് അന്ത്യ നിമിഷം ഹൈക്കോടതിയെ സമീപിക്കാന്‍ നിയമ സഹായ സമിതി തീരുമാനിച്ചത്.
കഴിഞ്ഞമാസം കേസ് പരിഗണിച്ചെങ്കിലും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം ലഭിക്കാത്തതിനാല്‍ ആണ് കേസ് തിരൂര്‍ ജില്ലാ കോടതി ഈ മാസം 26 ലേക്ക് മാറ്റിയത്. അഡ്വ. പി കുമാരന്‍കുട്ടിയെ തന്നെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു കിട്ടണമെന്ന് ഫൈസല്‍ നിയമസഹായ സമിതി ആവശ്യപ്പെട്ടു. ടി.പി ചന്ദ്രശേഖര്‍ വധ കേസിലെ പ്രതികള്‍ക്കെതിരെയുള്ള ഇടപെടലാണ് അഡ്വ. പി കുമാരന്‍ കുട്ടിയെ നിയമിക്കാത്തതെന്നും ഫൈസല്‍ കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് ആര്‍എസ്എസിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും യോഗം ആരോപിച്ചു.
യോഗത്തില്‍ നിയമ സഹായ സമിതി ചെയര്‍മാന്‍ സി അബൂബക്കര്‍ ഹാജി അധ്യക്ഷനായി. കണ്‍വീനര്‍ പൂഴിക്കല്‍ സലീം, ട്രഷറര്‍ പാലക്കാട്ട് ലത്തീഫ് കൊടിഞ്ഞി, അംഗങ്ങളായ പത്തൂര്‍ കുഞ്ഞോന്‍ ഹാജി, പി.വി കോമുകുട്ടി ഹാജി, ഒടിയില്‍ പിച്ചു, പൊറ്റാണിക്കല്‍ അയ്യൂബ്, യു.എ റസാഖ്, പനക്കല്‍ മുജീബ് ഹാജി, പി.കെ കുട്ടി പ്രസംഗിച്ചു.

Leave a Reply

Your email address will not be published.