അടിപതറി ആം ആദ്മി

അടിപതറി ആം ആദ്മി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിപതറി ആം ആദ്മി.  ബി.ജെ.പി മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. ഡല്‍ഹിയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം പിന്നിട്ടതോടെ ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍.

നിലവില്‍ 48 സീറ്റില്‍ മുന്നിലാണ് ബി.ജെ.പി. എ.എപിക്ക് 22 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. അതേസമയം തുടർച്ചയായി മൂന്നാം തവണയും സീറ്റ് കോണ്‍ഗ്രസിന് നേടാനായില്ല.

മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, മുഖ്യമന്ത്രി അതിഷി തുടങ്ങിയ പ്രമുഖ എഎപി നേതാക്കളെല്ലാം പിന്നിലാണ്. വോട്ടെണ്ണല്‍ നാലു മണിക്കൂർ പിന്നിടുമ്പോൾ  ബിജെപി 47 ശതമാനവും എഎപി 43 ശതമാനവും വോട്ട് നേടിയതായി തിരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകള്‍ പറയുന്നു. തുടക്കത്തില്‍ പിന്നിലായിരുന്ന എഎപി ലീഡ് നിലയില്‍ ഒരു ഘട്ടത്തില്‍ ബിജെപിയുടെ അടുത്തെത്തിയിരുന്നു. എന്നാല്‍ വീണ്ടും താഴേക്കു പോയി.

തിരഞ്ഞെടുപ്പില്‍ ചിത്രം തെളിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച്‌ ബിജെപി രംഗത്തെത്തി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

ആകെയുള്ള 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പേരാണ് വോട്ടുചെയ്തത്.  70 സീറ്റുകളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

Leave a Reply

Your email address will not be published.