തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ കെഎസ്‍യു -എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മില്‍ സംഘർഷം . മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ കേരളവർമ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് ആശിഷിന് ഗുരുതരമായി പരിക്കേറ്റു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്. കെഎസ്‍യു ജില്ലാ അധ്യക്ഷൻ ഗോകുല്‍ ഗുരുവായൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചുവെന്നാണ് എസ്‌എഫ്‌ഐ ആരോപണം. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവെച്ചു. സംഘാടകത്തിലെ പിഴവ് ചോദ്യം ചെയ്ത വിദ്യാർഥികളെ കെഎസ്‍യു പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.
എസ്‌എഫ്‌ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‍യുവും ആരോപിച്ചു. സ്കിറ്റ് മത്സരത്തിന് പിന്നാലെയായിരുന്നു സംഘർഷം.ഇരുപത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കെഎസ്‍യു നേതാക്കളെ കൊണ്ടുപോയ ആംബുലൻസ് ആക്രമിച്ചു. കൊരട്ടിയിലായിരുന്നു ആക്രമണം. ആംബുലൻസിൻ്റെ ചില്ല് തകർന്നു. കെഎസ്‍യു നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ തുടരുന്നു.

Leave a Reply