വിപി എന്ന രണ്ടക്ഷരം നാടിൻ്റെ പൊതു വികാരം

മലപ്പുറം: കടലുണ്ടി ഗ്രാമ പഞ്ചായത്തിൻ്റെ കായിക സമിതി കൺവീനറും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ വി.പി.അജയന്റെ നിര്യാണത്തിൽ അനുഭവകുറിപ്പുമായി സാമൂഹിക പ്രവർത്തകൻ ഉദയൻ കാർക്കോളി. വിപി എന്ന രണ്ടക്ഷരം നാടിൻ്റെ പൊതു വികാരമാണെന്ന് അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭവകുറിപ്പു പങ്കുവെച്ചത്.

കുറിപ്പിന്റെ പൂർണരൂപം

കളിച്ചുല്ലസിച്ച് വളർന്ന ബാല്യവും കൗമാരവും യൗവനവും കടന്ന് അറുപത് പിന്നിടുമ്പോളും തനിച്ചാണ് എന്ന ഉത്തമ ബോധ്യത്തോടെ കളിയും ചിരിയും സന്തോഷവും പകർന്ന് നൽകി കൂട്ടുകാർക്കൊപ്പം നിറഞ്ഞാടിയ നമ്മുടെ പ്രിയപ്പെട്ട വി.പി.അജയേട്ടൻ യാത്രയായി.

ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിച്ച കാൽപന്തു കളിക്കാരൻ കടലുണ്ടി ഗ്രാമ പഞ്ചായത്തിൻ്റെ കായിക സമിതി കൺവീനർ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ തികഞ്ഞ കായിക പ്രേമി എന്നിങ്ങിനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ വി.പി.ക്ക് സ്വന്തം.

വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ നാടൊന്നാകെ സുഹൃത് വലയം കെട്ടിപടുത്ത വി.പി. ഒരുനല്ല കുടുംബ സ്നേഹിയായിരുന്നു. അതിനേക്കാളുപരി ഒരുപിടി മുന്നിലായിരുന്നു അദ്ദേഹം സുഹൃത്തുക്കളെ സ്നേഹിച്ചതും വിശ്വസിച്ചതും സഹായിച്ചതും. എല്ലാവരുമായി നല്ല ആന്മബന്ധം സ്ഥാപിച്ച അജയേട്ടൻ ആശ്രയങ്ങളില്ലാതെ ജീവിക്കാൻ ശ്രമിച്ചു. സഹായ സന്നദ്ധത കൂടെ പിറപ്പായതുകൊണ്ട് തന്നെ ആരുടെയും വിളിപ്പുറത്ത് അദ്ദേഹം എത്തുമായിരുന്നു…… സഹായത്തിനുണ്ടാവുമായിരുന്നു…….. അങ്ങിനെ പലർക്കും വേണ്ടി ജീവിച്ചതിൻ്റെ ബാക്കി ജീവൻ ഭൂമിക്കും നൽകിയാണ് തൻ്റെ അന്ത്യയാത്ര…….

നാട്യങ്ങളില്ലാതെ ജീവിച്ച അദ്ദേഹം നിലപാടുകളിൽ കൃത്യതയും സൂക്ഷ്മതയും കണിശതയും വെച്ചുപോന്നു. സ്നേഹവും കരുതലും പങ്കുവെച്ചു അതുകൊണ്ടുതന്നെ ജന ഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നുണ്ടായിരുന്നു….

വി.പി.അജയൻ എന്ന ഫുട്ബോൾ കളിക്കാരനെയാണ് ഞാൻ ആദ്യമായി കണ്ടു മുട്ടുന്നത്. അക്കാലത്ത് കുട്ടികളുടെ പന്തു കളികൾ ഒന്നര മീറ്റർ ഉയരത്തിലായിരുന്നു  സംഘടിപ്പിച്ചിരുന്നത്. റെയിലോരത്തെ ഓവുപാലത്തിന് സമീപം മേഘ കടലുണ്ടി സംഘടിപ്പിച്ചിരുന്ന ഒന്നര മീറ്റർ ടൂർണ്ണമെൻ്റിലാണ് വി.പിയെ അദ്യം കണ്ടുമുട്ടുന്നത്. അദ്ദേഹം ഈഗിൾസിൻ്റെ കളിക്കാരനും ഞാൻ കൃഷ്ണാ യു.പി. കേന്ദ്രീകരിച്ചുള്ള ആർ. എം.മെമ്മോറിയലിൻ്റെ കളിക്കാരനായും കളിച്ചു. 6-1ന് ഞങ്ങൾ പരാജയപ്പെട്ടു. അത്രക്കുള്ള കളിയേ ഞങ്ങൾക്കറിയാമായിരുന്നൊള്ളൂ.

പതിയെ പതിയെ വി.പി. ഈഗിൾസിൻ്റെ പ്രധാന കളിക്കാരനായി മാറുകയും പഞ്ചായത്തുകളിൽ സംഘടിപ്പിച്ചുവരുന്ന വിവിധ ടൂർണമെൻ്റുകളിൽ കളം നിറഞ്ഞാടുന്ന കളിക്കാരനായി മാറുന്നും കണ്ടുനിന്ന കാഴ്ചക്കാരനായി ഞാൻ മാറി. ഇറ്റലിയുടെ കടുത്ത ആരാധകനായിരുന്ന വി.പി.യുമായി കളികളെ കുറിച്ച് പറഞ്ഞ് തർക്കിക്കുന്നതും പതിവായിരുന്നു. ആ സൗഹൃദം അന്നും ഇന്നും എന്നും ഹൃദയത്തിൽ ഞങ്ങൾ മായാതെ സൂക്ഷിച്ചിരുന്നു. അജയൻ എന്ന വ്യക്തി എനിക്ക് വെറുമൊരു സുഹൃത്തല്ല……. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അനുഭവങ്ങളും ആരായാനും പ്രശ്നങ്ങളും പ്രയാസങ്ങളും ആശങ്കകളും പങ്കുവെക്കാനുള്ള ഒരു അത്താണി കൂടിയായിരുന്നു. അങ്ങിനെ എഴുതിയാൽ തീരാത്ത അനുഭവങ്ങൾ ഏറെയുണ്ട് വി.പി.യെ കുറിച്ച് പറയാൻ…..!!

മരണം ജീവിതത്തിൻ്റെ അനിവാര്യതയാണ്…….. നിരവധി പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്…… എല്ലാ മരണങ്ങളും ആരും കൂടുതൽ ചർച്ച ചെയ്യാപ്പെടാറില്ല. പക്ഷെ….. ചില മരണങ്ങൾ നാടിൻ്റെ ദുഃഖമായും വേദനമായും മാറും. എക്കാലത്തെയും തീരാനഷ്ടങ്ങളായി മാറും. അത് നമ്മുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി കൊണ്ടേയിരിക്കും……..!! പ്രയാസപ്പെടുത്തി കൊണ്ടേയിരിക്കും……!! നാടിനും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും വലിയ നഷ്ടങ്ങൾ ഉണ്ടാക്കും…… അതിലൊന്നാണ് വി.പി.അജയേട്ടൻ്റെ വിടവാങ്ങൽ…….

ഹൃദയം നീറിപുകയുന്ന വേദനയിലും സമാശ്വസിക്കാൻ വാക്കുകളില്ലാതെ തേങ്ങുന്ന മനസ്സ് പറയുന്നുണ്ട് വി.പി. നിങ്ങൾ വെറുമൊരു അജയൻ മാത്രമല്ല…….. അജയ്യനാണ് ….. ആർക്കും കീഴ്പ്പെടാതെ കീഴ്പ്പെടുത്താനാവതെ ആർക്കും ബാധ്യതകളില്ലാതെ ജീവിച്ച താങ്കൾ മരണത്തെ നേരിൽ പ്രതീക്ഷിക്കുകയും സ്നേത്തോടെ വാരിപുണർന്നതും താങ്കളുടെ സുധീർഘ വീക്ഷണത്തിൽ അടയാളപ്പെടുത്തുന്നു. നന്മകൾ മാത്രം ബാക്കി വെച്ചുപോയ മനുഷ്യ സ്നേഹിയായ താങ്കളുടെ വിയോഗത്തിലും എന്നും അരികെയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു……. പിരിഞ്ഞിട്ടില്ലെന്ന് ഞങ്ങൾ ആവിശ്വസിക്കുന്നു.

അങ്ങേക്ക് വേണ്ടി ഇനിയൊന്നും ചെയ്യാനില്ല എന്നറിയാം നന്മയുടെ തിരിനാളമായ വി.പി.യുടെ ജ്വലിക്കുന്ന ഓർമ്മകൾ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഒരിക്കൽ കൂടി പ്രണമിക്കുന്നു..!!
ആദരാഞ്ജലികൾ അർപ്പിക്കുന്നു…….!!

Leave a Reply

Your email address will not be published.