അക്വാറ്റിക്‌സ് ക്ലബില്‍’വേവ്‌സ്’ പാര്‍ട്ടി ഹാള്‍ഉദ്ഘാടനം 28 ന്

തൃശൂര്‍: നീന്തല്‍ അടക്കം വിവിധ സ്‌പോര്‍ട്‌സ്, ഫിറ്റനസ് മേഖലകളില്‍ പരിശീലനം നല്‍കുന്ന അക്വാറ്റിക്‌സ് ക്ലബില്‍ ആധുനിക സംവിധാനങ്ങളുമായി ‘വേവ്‌സ്’ പാര്‍ട്ടി ഹാള്‍ സജ്ജമായി. ഉദ്ഘാടനം 28 നു ബുദ്ധനാഴ്ച വൈകുന്നേരം ആറിനു തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിക്കും. ക്ലബ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍ അധ്യക്ഷനാകും. എല്‍ഇഡി ലൈറ്റുകള്‍കൊണ്ട് ആകര്‍ഷകമാക്കിയ സ്റ്റേജും റൗണ്ട് ടേബിളുകളും സഹിതം 250 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ‘വേവ്‌സ്’ പാര്‍ട്ടി ഹാളിലുള്ളത്.
വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അക്വാറ്റിക് ക്ലബിന്റെ ധനസഹായം ചടങ്ങില്‍ കൈമാറും. ചെങ്ങാലൂര്‍ എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു.
ആയിരം മെമ്പര്‍മാരുള്ള ഈ അക്വാറ്റിക് ക്ലബിനു നൂറു ക്ലബുകളുമായി അഫിലിയേഷനുണ്ട്. തൃശൂരിലെ ആദ്യത്തെ നീന്തല്‍ക്കുളം ഈ ക്ലബിലാണ്. നീന്തലിനു പുറമേ, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബില്ല്യാഡ്‌സ് എന്നീ ഇനങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്. ഈ വിഭാഗങ്ങളിലെ മല്‍സരങ്ങള്‍ക്കുള്ള മികച്ച കോര്‍ട്ടുകളുമുണ്ട്. ബാഡ്മിന്റണിനു ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കോര്‍ട്ടുകളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള മള്‍ട്ടി ജിം, സ്പാ, സലൂണ്‍ എന്നിവയുമുണ്ട്. 60 പേര്‍ക്ക് ഇരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍, ശീതീകരിച്ച ആറു റൂമുകള്‍, റസ്റ്ററന്റ്, പെര്‍മിറ്റ് റൂം, കാര്‍ഡ്‌സ് റൂം, നൂറു കാറുകള്‍ക്കു പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളുമുണ്ട്.
വിദേശരാജ്യങ്ങളിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ചീഫ് എന്‍ജിനിയറായി 35 വർഷ൦ പ്രവര്‍ത്തിച്ചു പരിചയസമ്പത്തുള്ള ജോസ് പുതുക്കാടന്റെ നേതൃത്വത്തിലാണു മികച്ച നിലവാരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജോഫി ജോസഫാണു സെക്രട്ടറി. മൈക്കള്‍ ആഞ്ജലോ- ട്രഷറര്‍, ജോണ്‍ ആലുക്ക- വൈസ് പ്രസിഡന്റ്, ഷിജു ലൂയിസ് – ജോയിന്റ് സെക്രട്ടറി എന്നിവരാണു മറ്റു ഭാരവാഹികള്‍.
മിഷന്‍ ക്വാര്‍ട്ടേഴ്‌സ് അരിസ്റ്റോ റോഡിലുള്ള ശാന്തമായ അന്തരീക്ഷത്തിലാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്. 39 വര്‍ഷം മുമ്പ് 1985 ല്‍ ഇതേ തീയതിയില്‍ അന്നത്തെ ജില്ലാ കളക്ടര്‍ വിനോദ് റായിയാണ് ക്ലബ് ഉദ്ഘാടനം ചെയ്തത്. സ്വിമ്മിംഗ് പൂള്‍ ഉദ്ഘാടനം ചെയ്തത് 1986 ല്‍ ഡിജിപിയായിരുന്ന എം.കെ. ജോസഫാണ്.

Leave a Reply

Your email address will not be published.