
മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഭരണപരമായ കാര്യക്ഷമതയ്ക്കും സമഗ്ര വികസനത്തിനും കൂടുതൽ ഗുണകരമാണെന്ന ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ പ്രതികരണം അദ്ദേഹത്തിൻ്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു.
ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി നിയമിതനായി ജില്ലയിൽ നിന്ന് പടിയിറങ്ങുന്ന വേളയിൽ മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ ‘മീറ്റ് ദ പ്രസ്’ പരിപാടിയിലായിരുന്നു കളക്ടറുടെ നിർണ്ണായക നിരീക്ഷണം.
എസ്.ഡി.പി.ഐ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ ജില്ലയുടെ ഔദ്യോഗിക ഭരണാധികാരിയായിരുന്ന ഒരാൾ തന്നെ അടിവരയിടുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയുടെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ നാലര മണിക്കൂറോളം എടുക്കുന്നതും, വർദ്ധിച്ച ജനസംഖ്യയും വിസ്തൃതിയും ഭരണനിർവ്വഹണത്തിന് വലിയ വെല്ലുവിളിയാണെന്നുമുള്ള കളക്ടറുടെ നിരീക്ഷണം യാഥാർത്ഥ്യബോധമുള്ളതാണ്.
തിരഞ്ഞെടുപ്പ് സമയങ്ങളിൽ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും, വലിപ്പം കുറവാണെങ്കിൽ പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായവും രാഷ്ട്രീയമായി ഏറെ പ്രസക്തമാണെന്ന് അൻവർ പഴഞ്ഞി പറഞ്ഞു.
ജില്ലാ വിഭജനം ഏതെങ്കിലും കാലത്ത് ഗൗരവമായി പരിഗണിക്കപ്പെടേണ്ടി വരുമെന്ന വി.ആർ. വിനോദിന്റെ വാക്കുകൾ വികസനമുരടിപ്പ് നേരിടുന്ന മലപ്പുറത്തിന് പുതിയ പ്രതീക്ഷ നൽകുന്നതാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, ജില്ലയുടെ ഭരണാധികാരി തന്നെ തുറന്നുപറഞ്ഞ ഈ വസ്തുതകൾ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply