നീതിയുടെ വിജയം:

കരിപ്പൂർ: രാഷ്ട്രീയ പ്രേരിതമായി ചുമത്തപ്പെട്ട കള്ളക്കേസിന്റെ പേരില്‍ ഒരു വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

വൈകീട്ട് മൂന്നിന് ഡൽഹി – കോഴിക്കോട് ഇൻഡിഗോയിലാണ് അദ്ദേഹം കരിപ്പൂരിലിറങ്ങിയത്. ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്, ദേശിയ പ്രവർത്തക സമിതി അംഗങ്ങളായ മുവാറ്റുപുഴ അഷ്റഫ് മൗലവി, അജ്മൽ ഇസ്മാഈൽ, എൻ കെ റഷീദ് ഉമരി എന്നിവർ അനുഗമിച്ചു.

സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, പി പി റഫീഖ്, റോയ് അറയ്ക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ , സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ എരഞ്ഞിക്കൽ, അൻസാരി ഏനാത്ത്, എം എം താഹിർ, മഞ്ജുഷ മാവിലാടം, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ, ജില്ലാ – മണ്ഡലം നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.
നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. അധികാര ദുര്‍വിനിയോഗത്തിലൂടെയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തും വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഭരണകൂട ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിന്റെ ജയില്‍ മോചനം. പൗരാവകാശ സംരക്ഷണത്തിനായുള്ള ജനാധിപത്യ പോരാട്ടങ്ങളെ ഭരണകൂട അടിമച്ചമര്‍ത്തലുകളിലൂടെ തളച്ചിടാനോ തടുത്തു നിര്‍ത്താനോ സാധ്യമല്ലെന്ന താക്കീതാണ് എം കെ ഫൈസിയുടെ ജയില്‍മോചനം നല്‍കുന്ന സന്ദേശം. അധികാരത്തിന്റെ മുഷ്‌ടികൊണ്ട് പൗരന്മാരെ വിരട്ടി നിര്‍ത്താമെന്നത് ഫാഷിസ്റ്റുകളുടെ വ്യാമോഹം മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഭരണഘടനയും ജനാധിപത്യവും രാജ്യത്ത് നിലനില്‍ക്കുന്ന കാലത്തോളം ഫാഷിസ്റ്റുകള്‍ക്ക് സ്തുതി പാടാന്‍ ചങ്കുറപ്പുള്ള ഒരു പൗരനെയും ലഭിക്കില്ല. ഭരണകൂട ഭീകരത ആര്‍ത്തലച്ചു വന്നാലും അനീതിയ്ക്കു മുമ്പില്‍ നിശബ്ദമാവാന്‍ കഴിയില്ലെന്ന സന്ദേശമാണ് എം കെ ഫൈസിയ്ക്ക് സ്വീകരണം നല്‍കാനെത്തിയ ആയിരങ്ങള്‍ വിളിച്ചുപറയുന്നത്.

എം കെ ഫൈസി ജയില്‍ മോചിതനായി എത്തുന്ന വാര്‍ത്തയറിഞ്ഞ് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുനിന്ന പ്രിയ നേതാവിനെ വരവേല്‍ക്കാന്‍ നിരവധി പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഒഴുകിയെത്തി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ സ്വീകരിച്ച് ആനയിച്ച് സ്വദേശത്തെത്തിച്ചു.

Leave a Reply

Your email address will not be published.