
കളമശേരി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഒരു പദ്ധതിയും വിജയിപ്പിക്കാന്‍ സാധ്യമല്ലെന്നും ഒരു പ്രൊജക്ടിനായി തയ്യാറെടുക്കുമ്പോള്‍ 50 വര്‍ഷത്തെ വികസനം മുന്നില്‍ കാണണമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് കളമശേരിയില്‍ പറഞ്ഞു. വികസന പദ്ധതികള്‍ ആവിഷ്കരിക്കരിക്കുന്നവരുടെ കാഴ്ചപ്പാട് നേര് രേഖയിലാകണം. കളമശേരി പൗര സമിതി സംഘടിപ്പിച്ച കൊച്ചിയുടെ വികസനം കളമശേരിയിലൂടെ എന്ന സെമിനാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരളത്തിന്റെ വികസനം എന്നാല്‍ തെരുവില്‍ ഉറങ്ങുന്നവനു മുതല്‍ മണി മാളികയില്‍ കഴിയുന്നവനു വരെ തുല്യമായി അനുഭവിക്കാനാകണം.
കളമശേരിയിലെ അഭിമാന പദ്ധതിയായതും പാവപ്പെട്ടവരുടെ അടക്കം അത്താണിയുമായ മെഡിക്കല്‍ കോളേജിലേക്ക് എത്താന്‍ രോഗികള്‍ അനുഭവിക്കുന്ന ദുരിതം സമാനതകളില്ലാത്തതാണ്. കൊച്ചിയിലെ ഫുട്പാത്തുകളുടെ അഭാവം മൂലം കാല്നടക്കാരന് സഞ്ചരിക്കാന്‍ പോലും കഴിയുന്നില്ല. ഫുട്പാത്തുകളുടെ സ്ലാബുകള്‍ തകര്‍ന്ന് കാല്നടക്കാരന് ഓടകളില്‍ വീഴുന്ന സാഹചര്യമാണ്. തെരുവ് വിളക്കുകളുടെ അപര്യാപ്തത മൂലം രാത്രികാല യാത്ര പോലും അസാധ്യമായിരിക്കുന്നു. ദീര്‍ഘ കാലത്തേക്കുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയാല്‍ മാത്രമേ സ്ഥല പരിമിതികള്‍ മൂലം സാധ്യമാകാത്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുവെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
കളമശേരിയെ ഒരു വികസന ഹബ്ബായി മാറ്റുന്നതിനുള്ള കര്‍മ്മ പദ്ധതിക്കായി തയ്യാറാക്കിയ കരട് കളമശേരി പൗരസമിതി ജനറല്‍ കണ്‍വീനര്‍ എന്‍എ മുഹമ്മദ്കുട്ടി അവതരിപ്പിച്ചു. സെമിനാറില്‍ ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന് പിള്ള മുഖ്യ പ്രഭാഷണം നടത്തി. കളമശേരി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു മനോഹരന്, ചെയര്മാന് എം.എ വഹാബ്, അഡ്വ.എ.പി ഇബ്രാഹിം, മധു പുറക്കാട്, പി.വി അഷറഫ്, കല്ലറ മോഹന്‍ ദാസ്, ജി. പ്രമോദ് മുലപ്പാടം, കെ.കെ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply