കൊച്ചി: കേരളത്തില്‍ കാതലായ മാറ്റം അനിവാര്യമാക്കി ഐക്യ കേരളം ഐശ്വര്യ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ പാര്‍ട്ടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) കേരളത്തിന്റെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചു വരുന്നു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നയം വ്യക്തമാക്കാനാണ് ഈ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുള്ളത്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയത്തിലൂന്നിയുള്ള നയമാണ് എന്‍സിപി മുന്നോട്ട് വയ്ക്കുന്നത്.

കേരളത്തില്‍ സ്വതന്ത്ര നിലപാടില്‍ പ്രവര്‍ത്തിക്കുന്ന എന്‍സിപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രാദേശിക കൂട്ടുകെട്ടുകളുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടും. സംസ്ഥാനത്ത് വിജയസാധ്യതയുള്ള 360 സീറ്റുകളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അടയാളത്തില്‍ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കും. ഇതോടൊപ്പം പാര്‍ട്ടി നിലപാടുകളോടു യോജിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് എന്‍സിപി പിന്തുണയും നല്‍കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും നയം രൂപീകരിക്കുന്നതിനും ഇന്നു കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടേയും പോഷക സംഘടനാ പ്രസിഡന്റുമാരുടേയും ജില്ലാ പ്രസിഡന്റുമാരുടേയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഭരണ നിര്‍വഹണത്തില്‍ അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് നിയമവും കാര്യക്ഷമമായി പ്രായോഗികതലത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എന്‍സിപിയുടെ കീഴിലുള്ള സാംസ്‌കാരിക സംഘടനയായ ട്രയാങ്കിളിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നിങ്ങള്‍ക്കും ആകാം ജനപ്രതിനിധി എന്ന പേരില്‍ പഞ്ചായത്ത് നഗരപാലികാ ബില്ലിനെ കുറിച്ച് സെമിനാറുകള്‍ നടത്തി വരികയാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി അധികാര വികേന്ദ്രീകരണത്തെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാര്‍ ആക്കുക എന്ന ലക്ഷ്യമാണ് ഈ സെമിനാറിലൂടെ ഉദ്ദേശിക്കുന്നത്.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍പ് മല്‍സരിച്ച നാലു മണ്ഡലങ്ങളിലും എന്‍സിപി മല്‍സരിക്കും. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ ഏലത്തൂര്‍, കോട്ടക്കല്‍, കുട്ടനാട് സീറ്റുകളിലും ഇതോടൊപ്പം കളമശേരി ഉള്‍പ്പടെ പത്തോളം മണ്ഡലങ്ങളിലുമാണ് പാര്‍ട്ടി മല്‍സരിക്കുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് എന്‍സിപി ഔദ്യോഗികമായി കത്തു നല്‍കി. നേതാക്കളുമായി മുന്നണി പ്രവേശനം എന്ന ആവശ്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു വരികയാണ്. മുന്നണി പ്രവേശനം പൂര്‍ത്തിയാകുന്ന പക്ഷം മുന്നണി മര്യാദകള്‍ പാലിച്ച് പാര്‍ട്ടി മുന്നോട്ടു പോകും.

വാര്‍ത്താ സമ്മേളനത്തില്‍ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ എന്‍ എ മുഹമ്മദ് കുട്ടി , അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എ ജബ്ബാര്‍, സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.