
രവിമേലൂർ
ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ബാങ്ക് ഭരണസമിതി രാജിവെയ്ക്കണമെന്നും ബാങ്കിൻ്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി ബാങ്കിൻ്റെ തകർച്ചക്ക് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആവശ്യപെടുന്നു. കോൺഗ്രസ് നേതാവിൻ്റെ നേതൃത്വത്തിലാണ് ദീർഘകാലമായി ബാങ്കിൻ്റെ ഭരണ സമിതിയുള്ളത്. നേതൃത്വത്തിൻ്റെ സ്ഥാപിത താല്പര്യങ്ങൾക്ക് വിധേയമായി ബാങ്കിൻ്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയതിൻ്റെ ദുരനുഭവമാണ് ബാങ്കിനെ തകർച്ചയിലേക്കും അടച്ചുപൂട്ടലിന് സമാനമായ സാമ്പത്തിക നിയന്ത്രണങ്ങളിലേക്കും എത്തിച്ചത്. മതിയായ കരുതൽ ധനമില്ലാത്തതിനാൽ നിക്ഷേപകരുടെ സുരക്ഷയെ കരുതിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് റിസർവ്വ് ബാങ്ക് പറയുന്നത്.
ബാങ്ക് ഇടപാടുകാരിൽ കടുത്ത ആശങ്കയുണ്ടാക്കുന്നതാണ് ഇന്നത്തെ സ്ഥിതി. ആർ ബി ഐ നിയന്ത്രണമുള്ള ആറ് മാസത്തിൽ ഒരു അക്കൗണ്ടിൽ നിന്ന് 10,000 രൂപ മാത്രമാണ് പിൻവലിക്കുവാൻ കഴിയുക. സാധാരണ നിക്ഷേപകനെ സംബന്ധിച്ച് ഇത് വലിയ പ്രയാസങ്ങളുണ്ടാക്കുന്നതാണ്. ബാങ്കിൽ വായ്പ നൽകുന്നതും പുതുക്കുന്നതും നിരോധിച്ചിരിക്കുകയാണ്. പൊതുജനങ്ങൾക്കിടയിൽ കോൺഗ്രസ് നേതാവായ ബാങ്ക് പ്രസിഡൻ്റ് എം പി ജാക്സൻ്റെ ഇവിടത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച് കടുത്ത വിമർശനമുണ്ടായിരുന്നു. റിസർവ് ബാങ്ക് പല തവണ ആവശ്യപെട്ടിട്ടും ബാങ്കിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപെടുത്തുവാൻ ശ്രമിക്കാതിരുന്നത് ബോധപൂർവ്വമാണെന്ന് സംശയിക്കുന്നു. ബാങ്കിലെ നിക്ഷേപകരുടെയും ഇടപാടുകാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. അതിന് ബന്ധപ്പെട്ടവർ ശരിയായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെടുന്നു. ഇക്കാര്യം ആവശ്യപെട്ട് ആഗസ്റ്റ് രണ്ടിന് സി പി ഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക്ഹെഡ് ഓഫിസിലേക്ക് ജനകീയമാർച്ച് നടത്തുമെന്ന് സിപിഐഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ അറിയിച്ചു.
Leave a Reply