ഉഭയകക്ഷി പ്രതിരോധം

ജിദ്ദ: ഇസ്രായേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ സ്ഥിരതയും സുരക്ഷയും നിലനിർത്തുക എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സൗദി – ഇറാൻ ചർച്ച. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അബ്ദുൾറഹീം മൂസവിയും തമ്മിൽ ടെലിഫോണിലൂടെ നടത്തിയ ചർച്ച ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്തുള്ള ഉഭയകക്ഷി സഹകരണവും ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.

ഇറാൻ സായുധ സേനാ മേധാവിയിൽ നിന്ന് ലഭിച്ച ടെലിഫോൺ സംഭാഷണ വേളയിൽ മേഖലയിൽ നിലനിൽക്കുന്ന അസ്വസ്ഥമായ അവസ്ഥകളും അതിനെ അതിജയിക്കുന്നതിനായി നടന്നു കൊണ്ടിരിക്കുന്ന സമാധാന നീക്കങ്ങളും ചർച്ച ചെയ്തതായി സൗദി പ്രതിരോധ മന്ത്രി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും ഉഭയക്ഷി കാര്യങ്ങൾക്കും പുറമെ പ്രതിരോധ രംഗത്തെ സഹകരണം സംബന്ധിച്ച ചർച്ച വലിയൊരു മാറ്റത്തെ സൂചിപ്പിക്കണതായാണ് നിരീക്ഷണം. ഞായറാഴ്ച ഇരു രാജ്യങ്ങളിലെയും യുദ്ധകാര്യങ്ങളുമായി ബന്ധപ്പെട്ട ഉന്നതർ തമ്മിൽ നടത്തിയ ചർച്ച ഇസ്രായേലിന് വലിയ ആഘാതം ഏൽപ്പിക്കുന്ന സംഭവ വികാസമായും വിലയിരുത്തപ്പെടുന്നുണ്ട്.

ദീർഘകാലം ബന്ധങ്ങൾ മുറിഞ്ഞു കഴിയുകയായിരുന്ന സൗദിയും ഇറാനും ചൈനയുടെ മധ്യസ്ഥതയിൽ ചങ്ങാത്തം പുനഃസ്ഥാപിക്കുകയായിരുന്നു.

ജൂൺ 13 ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അന്നത്തെ ഇറാനിയൻ സായുധ മേധാവി മുഹമ്മദ്ബാഗേരി കൊല്ലപ്പെട്ടതിനെ തുടർന്ന് അന്ന് തന്നെ സുപ്രീംനേതാവ് ആയത്തുള്ള ഖാമിനഈ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫായി മൗസവിയെ നിയമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.