ജിദ്ദ: ഹജ്ജ്, ഉംറ, തൊഴില്‍, വിസിറ്റ്, ഫാമിലി തുടങ്ങിയ വിവിധ വിസകളിൽ സൗദിയിലെത്തിയവർ അവരവരുടെ വിസ കാലാവധി കഴിയുന്ന മുറക്ക് രാജ്യത്ത് നിന്ന് മടങ്ങണം. ഇക്കാര്യത്തിൽ ഉണ്ടാകുന്ന വൈകൽ പ്രശ്നത്തിൽ പെടുത്തുക നിങ്ങൾ ആരുടെ കീഴിലായിട്ടാണോ സൗദിയിൽ എത്തിയതെങ്കിൽ അവർക്കായിരിക്കും. വിസാ കാലം കഴിഞ്ഞിട്ടും രാജ്യത്ത് നിന്ന് മടങ്ങിയില്ലെങ്കിൽ കൊണ്ടുവന്നവർക്ക് വലിയ ബാധ്യത വരുത്തിവെക്കും. അവരുടെ മേൽ പിഴ, തടവ്, നാട് കടത്തൽ എന്നീ ശിക്ഷകൾ നടപ്പാക്കുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥീരീകരിച്ചിട്ടുള്ളത്.

എൻട്രി വിസയുടെ കാലാവധി അവസാനിക്കുന്നതിന് നിശ്ചിത സമയത്തിനുള്ളിൽ കൊണ്ടുവന്നവരുടെ യാത്രാവിവരം അറിയിക്കാൻ വൈകിയ ഓരോ സ്പോൺസറും ശിക്ഷിക്കപ്പെടുമെന്നാണ് പുതുതായി പുറത്തിറങ്ങിയ ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഓർമപ്പെടുത്തുന്നത്. ഒരു സൗദിയുടെ കീഴിലാണ് കാലാവധിക്ക് ശേഷവും നാട് വിടാത്ത വിദേശി എത്തിയതെങ്കിലും അയാൾക്കും ശിക്ഷ ലഭിക്കും.

പിഴ 50,000 സൗദി റിയാൽ (ഏകദേശം 11 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വരെയായിരിക്കും. ഇതോടൊപ്പം ആറ് മാസം വരെ നീളുന്ന തടവും അനുഭവിക്കണം. എല്ലാറ്റിനും ഒടുവില്‍ സ്പോൺസർ ആയ വ്യക്തി ഒരു വിദേശിയാണെങ്കിൽ നാട് കടത്തലും നേരിടണമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

സൗദി അറേബ്യയില്‍ നിലവിലുള്ള ഹജ്ജ്, ഉംറ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഏതുതരം വിസകളിലൂടെയും രാജ്യത്ത് പ്രവേശിക്കുന്നവര്‍ അവരവരുടെ വിസയുടെ കാലാവധി തീരും മുമ്പായി നിയമാനുസൃതം രാജ്യത്തിന്റെ അതിര്‍ത്തി കടന്നു പോകണം.

Leave a Reply

Your email address will not be published.