തൃശൂർ :പൂരം പന്തല്‍ കാല്‍നാട്ടി. തൃശൂര്‍ പൂരാവേശത്തില്‍. പാറമേക്കാവിന്റെ മണികണ്ഠനാല്‍ പന്തലിനാണ് ഇന്ന് രാവിലെ 9:30ന് ശുഭമുഹൂര്‍ത്തത്തില്‍ കാല്‍നാട്ടിയത്. പാറമേക്കാവ് മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരി ഭൂമിപൂജ നടത്തി.

പൂരത്തിന്റെ ആകാശം തൊടുന്ന ആവേശത്തിന് തുടക്കം. പൂരപ്പന്തലിന്റെ കാല്‍നാട്ട് തട്ടകക്കാരും ദേവസ്വം ഭാരവാഹികളും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. ഭൂമിപൂജയ്ക്കു ശേഷം കാല്‍നാട്ടി. പാറമേക്കാവിന് മണികണ്ഠനാലില്‍ മാത്രമാണ് പന്തലുള്ളത്. എടപ്പാള്‍ നാദം ബൈജുവാണ് പന്തല്‍ നിര്‍മ്മിക്കുക. നൂറടി ഉയരമുണ്ടാകും. തിരുവമ്പാടിയുടെ പന്തല്‍കാല്‍ 20ന് നാട്ടും. നായ്ക്കനാലും നടുവിലാലുമാണ് തിരുവമ്പാടി പന്തല്‍ തീര്‍ക്കുക. നഗര ഹൃദയത്തില്‍ പന്തലുകളുയരുന്നതോടെ തൃശൂര്‍ അക്ഷരാര്‍ഥത്തില്‍ പൂരാവേശത്തിലലിയും. 229-ാമത് തൃശൂര്‍ പൂരമാണിത്. മണികണ്ഠനാല്‍ കാല്‍നാട്ടുചടങ്ങില്‍ പാറമേക്കാവ് ദേവസ്വം ഭാരവാഹികളും മുന്‍ മന്ത്രി സുനില്‍കുമാര്‍ അടക്കമുള്ള പൗരപ്രമുഖരും പങ്കാളികളായി.

Leave a Reply

Your email address will not be published.