
രവിമേലൂർ
കൊരട്ടി : ദിവസങ്ങൾക്ക് മുമ്പ് ചിറങ്ങര,മംഗലശേരി പ്രദേശത്ത് കണ്ട അജ്ഞാത ജീവി പുലി തന്നെയാണ് എന്ന് കൊരട്ടി പഞ്ചായത്ത് അടിയന്തിരമായി വിളിച്ച് ചേർത്ത യോഗത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പ്രസ്തുത പുലിയെ അടിയന്തിരമായി കെണിയിൽപ്പെടുത്തി പിടിക്കുവാൻ 4 ക്യാമറകളും, കൂടും സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. കൊരട്ടി പഞ്ചായത്ത് അടിയന്തിരമായി വിളിച്ച് ചേർത്ത യോഗത്തിൽ ജനപ്രതിനിധികൾക്ക് പുറമെ വനം വകുപ്പ് , പോലിസ്, റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു അധ്യക്ഷത വഹിച്ചു.
ചിറങ്ങര, മംഗലശ്ശേരി, ചെറ്റാരിക്കൽ, കൊരട്ടി മേഖലകളിലെ ആരാധനാലയങ്ങളിൽ വെളുപ്പിനും, രാത്രിയും നടക്കുന്ന പ്രാർത്ഥനകൾ പകൽ നേരത്തേക്ക് മാറ്റാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകാനും, പുലിയെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പോലീസ് ആക്ട് പ്രകാരവും , ഐ.ടി.ആക്ട് അനുസരിച്ചും കേസ് എടുക്കാനും യോഗം തീരുമാനിച്ചു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ ലിസ്റ്റ് എടുക്കുവാനും, സ്വകാര്യ ഭൂമിയിലെ അടിക്കാടുകൾ വെട്ടുവാൻ അടിയന്തിരമായി നോട്ടിസ് നൽകാനും യോഗത്തിൽ തീരുമാനമായി. പൊതു ഇടങ്ങളിലെ കാടുകൾ പഞ്ചായത്ത് നേരിട്ട് നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവിശ്യമില്ലാ എന്നും ഏത് അടിയന്തിര സാഹചര്യം നേരിടാൻ ആർ ആർ ടി അംഗങ്ങൾ പ്രസ്തുത സ്ഥലം മുഴുവൻ സമയം നിരീക്ഷിക്കുന്നുണ്ട് എന്നും അതിരപ്പിള്ളി ഫോറസ്റ്റ് റേഞ്ചർ ജിഷ്മ ജനാർദ്ദനൻ യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ്, കൊരട്ടി സബ് ഇൻസ്പെക്ടർ സി.പി.ഷിബു, വനം വകുപ്പ് ഉദ്യോഗസ്ഥരായ ആൽബിൻ ആൻ്റണി, കെ.പി. അസീസ്, വില്ലേജ് ഓഫീസർ ഇൻചാർജ് സജീവ് പി പഞ്ചായത്ത് സെക്രട്ടറി ശ്രീലത കെ.എ,
പഞ്ചായത്ത് അംഗങ്ങളായ വർഗ്ഗീസ് പയ്യപ്പിള്ളി, പി.എസ് സുമേഷ്, ഗ്രേസ്സി സ്ക്കറിയ എന്നിവർ പ്രസംഗിച്ചു.
Leave a Reply