റിയാദ്: വിശ്രമ കേന്ദ്രങ്ങൾ, മസാജ് സെന്ററുകൾ, സ്പാ സെന്ററുകൾ എന്നിവ അശ്ലീലതയും അധാർമികതയും കൊണ്ടുണ്ടാക്കാനുള്ള ഇടങ്ങളല്ല – സൗദി അറേബ്യയിലെങ്കിലും. ഇക്കാര്യത്തിൽ സാധാരണ പൊലീസിന് പുറമേ, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് കൂടി ഇമവെട്ടാതെ ചുറ്റുപാടുകൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
റിയാദിലെ ഒരു മസാജ് സെന്ററിൽ നടത്തിയ നടപടിയിലൂടെ നാല് പ്രവാസികളെ ആഭ്യന്തര വകുപ്പ് അറസ്റ്റ് ചെയ്തു. കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് ക്രൈംസ് ജനറൽ ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ നീക്കത്തിലൂടെയാണ് റിയാദ് പോലീസ് കുറ്റവാളികളെ കണ്ടെത്തി പിടികൂടിയത്.
വിശ്രമ – ശരീര സംരക്ഷണ (മസാജ്) കേന്ദ്രത്തിനുള്ളിൽ പൊതു ധാർമികത ലംഘിക്കുന്ന പ്രവൃത്തികളുടെ പേരിലാണ് നാല് പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് ഇത് സംബന്ധിച്ച പ്രസ്താവനയിൽ സൗദി ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തി. പബ്ലിക് സെക്യൂരിറ്റി നടപടികൾ പാലിച്ച് അറസ്റ്റിലായവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിലേക്ക് റഫർ ചെയ്തതായും പ്രസ്താവന പറഞ്ഞു.
കൂടാതെ മസാജ് കേന്ദ്രത്തിന് മുനിസിപ്പാലിറ്റിയും മറ്റു പ്രാദേശിക അധികൃതരും നിയമ ലംഘനത്തിനുള്ള പിഴ ചുമത്തുന്ന നടപടിയുമായും മുന്നോട്ട് പോകുകയാണെന്നും പ്രസ്താവന തുടർന്നു.
അതേസമയം, കേസ് നടപടികൾ തുടരുന്നതിനാൽ, പ്രതികളുടെ സ്വദേശം, കുറ്റകൃത്യത്തിന്റെ സ്വഭാവം തുടങ്ങിയ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Leave a Reply