സിപിഎ ലത്തീഫ്

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാരിന് ഫണ്ട് കണ്ടെത്താന്‍ സാധാരണക്കാര്‍ക്കു മേല്‍ അമിത നികുതി ചുമത്താനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ച് സാധാരണക്കാരെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കുറഞ്ഞ സ്ലാബില്‍ ആര്‍ ഒന്നിന് (2.7 സെന്റ് ഭൂമി) അഞ്ച് രൂപയില്‍ നിന്ന് ഏഴര രൂപയായും ഉയര്‍ന്ന സ്ലാബിലെ 30 രൂപ 45 രൂപയായും വര്‍ധിക്കും. കോടതി ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം നീതി തേടുന്ന ഇരകള്‍ക്കു മേല്‍ അമിത ഭാരമാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വലിയ ആനുകുല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ക്ഷേമപെന്‍ഷനുകളില്‍ ആനുപാതികമായ വര്‍ധന വരുത്താത്തത് ഖേദകരമാണ്. റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളൊന്നുമില്ല. റബ്ബറിന്റെ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയാണ് തറവിലയായി നിശ്ചയിച്ചിരിക്കുന്നത്. ന്യൂനപക്ഷ, പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹമായ വിഹിതം ബജറ്റില്‍ വകയിരുത്താത്തത് പ്രതിഷേധാര്‍ഹമാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.