തിരുവനന്തപുരം: അങ്കണവാടികളിലെ കുരുന്നുകള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന ‘പോഷക ബാല്യം’ പദ്ധതി ജനുവരി ആദ്യം മുതല്‍ മുടങ്ങിയിട്ടും സര്‍ക്കാരോ വനിതാ-ശിശു വികസന വകുപ്പോ അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം.

സംസ്ഥാന സര്‍ക്കാര്‍ 2022 ല്‍ തുടങ്ങിയ പദ്ധതി വഴി ആഴ്ചയില്‍ 2 ദിവസം അങ്കണവാടികളില്‍ പാലും മുട്ടയും നല്‍കിയിരുന്നു. ബജറ്റില്‍ തുക വകയിരുത്തി ഡിസംബര്‍ വരെ കൃത്യമായി വിതരണം നടന്ന പദ്ധതിയാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. കൂടാതെ പാലിന്റെയും മുട്ടയുടെയും വിലവര്‍ധനയ്ക്ക് ആനുപാതികമായി തുക വര്‍ധിപ്പിക്കാനും ഇവ അങ്കണവാടികളില്‍ എത്തിക്കാനുള്ള ചെലവും പരിഗണിച്ചാല്‍ മാത്രമേ കരാറുകാര്‍ ഇവ അങ്കണവാടികളില്‍ എത്തിക്കുകയുള്ളൂ. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ മാത്രമേ വിതരണം തുടങ്ങാന്‍ കഴിയുകയുള്ളൂ. കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ ഒരു പരിധിവരെ സഹായകരമാകുന്ന പദ്ധതിയാണ് സര്‍ക്കാര്‍ അനാസ്ഥ മൂലം മുടങ്ങിയിരിക്കുന്നത്. പദ്ധതി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.