
തിരുവനന്തപുരം: റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ അന്നം മുട്ടുന്ന അവസ്ഥയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ.
വിതരണ കരാറുകാരുടെ അനിശ്ചിതകാല സമരം മൂലം റേഷന്‍ കടകള്‍ കാലിയായിരിക്കുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ കോഡിനേഷന്‍ സംയുക്ത സമിതി 27 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സേവന ഫീസ് ഇനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശ്ശികയും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാലും റേഷന്‍ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം 31ന് സേവനം നിര്‍ത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്ങനെ നാളിതുവരെയുണ്ടാവാത്ത തരത്തിലുള്ള കടുത്ത പ്രതിസന്ധിയാണ് പൊതുവിതരണ മേഖല നേരിടുന്നത്. സ്ഥിതി സങ്കീര്‍ണമായിട്ടും സത്വരമായ പരിഹാരം കാണുന്നതില്‍ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply